കൊച്ചി: ബി.ജെ.പി യുവജന നേതാവും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി ഇരകൾ രംഗത്ത്. കണ്ടന്റ് ക്രിയേറ്ററായ വേദ് ലക്ഷ്മിയും പ്രമുഖ ഫാഷൻ ഡിസൈനർ അഭിൽദേവുമാണ് റോബിനെതിരെ പരാതി സമർപ്പിച്ചിട്ടുള്ളത്. കൈപ്പറ്റിയ തുക തിരികെ ചോദിച്ചപ്പോൾ ഹണി ട്രാപ്പിൽ കുടുക്കുമെന്നാണ് റോബിൻ ഭീഷണിപ്പെടുത്തിയതെന്ന് വേദ് ലക്ഷ്മി വെളിപ്പെടുത്തി. തനിക്ക് 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അഭിൽദേവ് വ്യക്തമാക്കി. ആദ്യഘട്ടങ്ങളിൽ ചെറിയ തുകകൾ വാങ്ങി കൃത്യമായി മടക്കി നൽകി വിശ്വാസ്യത നേടിയെടുക്കുകയും, അതിനുശേഷം പല ഘട്ടങ്ങളിലായി വലിയ തുകകൾ കൈക്കലാക്കുകയുമായിരുന്നു എന്ന് ഇവർ ആരോപിക്കുന്നു. പരസ്പരമുള്ള സൗഹൃദം കണക്കിലെടുത്താണ് പണം നൽകിയതെന്നും എന്നാൽ തുക തിരികെ ചോദിച്ചപ്പോൾ ഭീഷണിയാണ് നേരിടേണ്ടി വന്നതെന്നും പരാതിക്കാർ പറയുന്നു.
അതേസമയം, പ്രസ്തുത വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഇടപെടൽ നടത്തിയിട്ടുണ്ട്. കടം വാങ്ങിയ തുക തിരികെ നൽകുന്നതിനായി റോബിന് കൂടുതൽ സമയം അനുവദിക്കണമെന്നാണ് എസ്. സുരേഷ് ആവശ്യപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ റോബിൻ അസഭ്യം പറഞ്ഞുവെന്നും, പൊലീസിൽ പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ പോലും ഇയാൾ തയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു.





