പത്തനംതിട്ട: ശബരിമലയിൽ ബാധിച്ച ദോഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രായശ്ചിത്ത പൂജകൾ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, കാസർകോട്, കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചത്. ഇതിൽ കാസർകോട്ട് കാർത്തിക പൂജയും കാണിക്കയർപ്പിക്കലുമാണ് നടന്നത്.
വാഗ്ദോഷങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലൂരിൽ പ്രത്യേക വഴിപാടുകൾ പൂർത്തിയാക്കിയത്. അവിടെ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. 2018-ൽ തെളിഞ്ഞ ദേവപ്രശ്നത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഈ പരിഹാരക്രിയകൾ നടപ്പിലാക്കുന്നത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാറാണ് ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാനത്തെ 25 അമ്പലങ്ങളിലായി ഈ പരിഹാര ക്രിയകൾ സംഘടിപ്പിക്കും.
2018-ൽ നടന്ന ദേവപ്രശ്നത്തിൽ കണ്ടെത്തിയ ദോഷങ്ങൾക്കും അവയുടെ പരിഹാരമാർഗ്ഗങ്ങൾക്കുമായി നടക്കുന്ന ഈ പ്രായശ്ചിത്ത പൂജകൾക്ക് വേണ്ടി ദേവസ്വം ബോർഡ് യോഗം 5 ലക്ഷം രൂപ വകയിരുത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രായശ്ചിത്ത കർമ്മത്തിനായി തുക അനുവദിക്കുന്നതെന്നും, വരും നാളുകൾ ദേവസ്വം ബോർഡിന്റെ സുവർണ്ണ കാലഘട്ടമായി മാറുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ മുൻപ് വ്യക്തമാക്കിയിരുന്നു.





