മലപ്പുറം: പാണക്കാട്ട് മണ്ണൊലിപ്പുണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും തൊട്ടടുത്ത പ്രദേശത്ത് പാറ പൊട്ടിക്കൽ നടന്നിരുന്നതായി വിവരം. അപകടമേഖലയിൽ നിന്നും 200 മീറ്റർ മാറി പെട്രോൾ പമ്പ് നിർമ്മിക്കുന്ന സ്ഥലത്താണ് യാതൊരു അനുമതിയുമില്ലാതെ ഇലക്ട്രിക്കൽ ബ്ലാസ്റ്റിംഗ് നടത്തിയത്. മുൻപും ഇത്തരത്തിൽ പാറ പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ തടഞ്ഞിരുന്നു. വൻ ശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ അടുത്തുള്ള വീടുകൾക്ക് കുലുക്കമനുഭവപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കുന്നു. വൻകിട ക്വാറികളിൽ ചെയ്യുന്നതിന് തുല്യമായ രീതിയിലാണ് ഇവിടെയും പാറ പൊട്ടിച്ചതെന്നാണ് വിവരങ്ങൾ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഇലക്ട്രിക്കൽ ബ്ലാസ്റ്റിംഗ് നടത്തുന്നത് തികച്ചും നിയമവിരുദ്ധമായിട്ടും ഈ പ്രവൃത്തി തുടരുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അറിവോടെയും അനുമതിയോടെയുമാണ് ഇത് നടന്നതെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. ഇത്തരത്തിൽ പാറ പൊട്ടിച്ചതിനെ തുടർന്നാണ് ഏടായിപ്പാലത്ത് മണ്ണ് ഇടിയുന്ന സാഹചര്യം രൂപപ്പെട്ടതെന്നാണ് ഉയരുന്ന ആരോപണം.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന്റെ വെറും 100 മീറ്റർ മാത്രം അകലെയാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്. മലപ്പുറം സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ഈ പാറപൊട്ടിക്കൽ അരങ്ങേറിയത്. പരിസ്ഥിതിലോലമായ പ്രദേശത്ത് ക്വാറികൾക്ക് സമാനമായ രീതിയിൽ ഇലക്ട്രിക് ബ്ലാസ്റ്റിംഗ് നടത്താൻ അധികൃതർ എങ്ങനെ അനുവാദം നൽകി എന്ന ചോദ്യമാണ് വിമർശകർ പ്രധാനമായും ഉയർത്തുന്നത്.





