തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ കേരളം യാതൊരു കാരണവശാലും സമ്മതിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്ടിലെ ടി.വി.കെ സർക്കാരിന്റെ സമീപകാല ബജറ്റിൽ പ്രഖ്യാപിച്ചതിനെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്താൻ കേരളം തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ജലസേചന വകുപ്പ് അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തതായും വിഷയം സംബന്ധിച്ച സംസ്ഥാനത്തിന്റെ തീരുമാനം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും' എന്ന അടിസ്ഥാന തത്വത്തിൽ ഊന്നി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നത് തന്നെയാണ് സർക്കാരിന്റെ ഉറച്ച നിലപാടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ തമിഴ്‌നാട് ഭരണകൂടവുമായി ചർച്ചകൾ നടത്തുമെന്നും, ജനങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള കടുത്ത ആശങ്കകൾ അവരെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് 142 അടിയിൽ കൂടുതൽ ഉയർത്താൻ ആർക്കും അധികാരമില്ലെന്നും, തമിഴ്‌നാടിന്റെ നിലവിലെ സമീപനം സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും മോൻസ് ജോസഫ് ഓർമ്മിപ്പിച്ചു.





