തിരുവനന്തപുരം: പിണറായി വിജയനെ വിമർശിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സി.പി.ഐ.എം മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാർട്ടി യോഗങ്ങളിൽ താനുൾപ്പെടെയുള്ളവർ അദ്ദേഹത്തെ വിമർശിക്കാറുണ്ടെന്ന് ഇ.പി. ജയരാജൻ വ്യക്തമാക്കി. എന്നാൽ ഇത്തരം വിഷയങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ ഉന്നയിക്കാറില്ലെന്നും, ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ പറയേണ്ട വേദികളിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പിണറായി വിജയനെ വിമർശിക്കാൻ പാർട്ടി നേതൃത്വത്തിന് ഭയമുണ്ടോ എന്ന ചോദ്യത്തിനാണ് ഇ.പി മറുപടി നൽകിയത്.
" എന്തിനാണ് ഭയപ്പെടുന്നത്? ഞങ്ങളെല്ലാവരും അദ്ദേഹത്തിനെതിരെ പല വിമർശനങ്ങളും ഉന്നയിക്കാറുണ്ട്. അത് മാധ്യമങ്ങളോട് പറയാത്തത് പാർട്ടിയുടെ സംഘടനാപരമായ രീതിയായതുകൊണ്ടാണ്. പറയേണ്ട കാര്യങ്ങൾ പാർട്ടി വേദികളിൽ തന്നെ പറയും. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ആലോചനകൾ നടക്കും. പാർട്ടിയിൽ എല്ലാവരും വിമർശന വിധേയരാണ്, സ്വയംവിമർശനവുമുണ്ട്. തെറ്റുകൾ തിരുത്തിയും സ്വയം തിരുത്തലുകൾ വരുത്തിയും പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി," ഇ.പി. ജയരാജൻ പറഞ്ഞു.
അതോടൊപ്പം, യു.ഡി.എഫ് സർക്കാരിനെതിരെയും രൂക്ഷമായ വിമർശനമാണ് ഇ.പി. ജയരാജൻ ഉന്നയിച്ചത്. സംസ്ഥാനത്ത് നിലവിലുള്ളത് കാര്യശേഷിയില്ലാത്ത ഭരണമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആരോപിച്ചു. മന്ത്രിമാർ തമ്മിൽ യാതൊരുവിധ കൂടിയാലോചനകളോ ചർച്ചകളോ നടക്കുന്നില്ല. സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇപ്പോഴത്തെ സർക്കാരിന് സാധിക്കുന്നില്ല. കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ്ഷെഡിംഗോ ഉണ്ടായിട്ടില്ല. കേരളം ഇരുട്ടിലാകരുത് എന്ന നിലപാടിൽ എവിടെനിന്നെല്ലാം ലഭ്യമാകുമോ അവിടെനിന്നെല്ലാം മുൻ സർക്കാർ വൈദ്യുതി വാങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ ദൈവത്തോട് പ്രാർത്ഥിക്കാനാണ് മന്ത്രി ജനങ്ങളോട് പറയുന്നത്. വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിത്. ഇത് കേരളം ക്ഷമിക്കുമെന്ന് കരുതേണ്ടതില്ലെന്നും ഇ.പി. ജയരാജൻ മുന്നറിയിപ്പ് നൽകി.
കെ. സുധാകരനെതിരെയും ഇ.പി. ജയരാജൻ സംസാരിച്ചു. കോൺഗ്രസ് പാർട്ടിയിൽ സുധാകരന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹം ചോദിച്ചു. തനിക്കെതിരെ വെടിയുതിർത്തിട്ടില്ലെന്ന് അവകാശപ്പെട്ടയാളാണ് സുധാകരനെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തള്ളിക്കളയണമെന്നും ഇ.പി പറഞ്ഞു. സുധാകരൻ നിരന്തരം സ്വന്തം നിലപാടുകളെത്തന്നെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇ.പി. ജയരാജൻ പരിഹസിച്ചു.





