തിരുവനന്തപുരം: കെഎസ്ആർടിസി നേരിടുന്ന കടുത്ത ബസ് ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിഎംഡി സംസ്ഥാന സർക്കാരിന് കത്തയച്ചു. നിലവിലെ യാത്രാപ്രതിസന്ധി പരിഹരിക്കാൻ 1,900 പുതിയ ബസുകൾ അടിയന്തരമായി നിരത്തിലിറക്കേണ്ടതുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവ വാങ്ങുന്നതിനായി 1,400 കോടി രൂപയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകണമെന്നാണ് സിഎംഡിയുടെ പ്രധാന ആവശ്യം.
ജർമ്മൻ വികസന ബാങ്കായ കെ.എഫ്.ഡബ്ല്യു (KFW) വഴി ഫണ്ട് സമാഹരിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത്. കൂടാതെ എ.ഐ.ഐ.ബി (AIIB), എ.ഡി.ബി (ADB) തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പ ലഭ്യമാക്കാനും തീരുമാനമുണ്ട്. 1,000 കോടി രൂപ ചെലവിട്ട് 2,300 പുതിയ ഡീസൽ ബസുകളും, 400 കോടി രൂപ മുടക്കി 200 ഇലക്ട്രിക് ബസുകളും വാങ്ങാനാണ് പദ്ധതി. ഈ വായ്പ ലഭ്യമാകുന്നതിന് സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റി അത്യന്താപേക്ഷിതമാണ്. ഇതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തൊട്ടാകെ നിലവിൽ 5,535 ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. എന്നാൽ ഇതിൽ മൂവായിരത്തിലധികം വാഹനങ്ങളും കാലാവധി പൂർത്തിയാക്കി സർവീസിൽ നിന്ന് പിൻവലിക്കേണ്ടവയാണ്. എന്നാൽ പുതിയ ബസുകളുടെ ലഭ്യതക്കുറവ് കാരണം ഇവയുടെ ഫിറ്റ്നസ് തുടർച്ചയായി പുതുക്കിയാണ് നിലവിൽ സർവീസ് നടത്തുന്നത്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായത് പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്. പ്രിയദർശിനി ബസുകൾ സർവീസിനിടെ തകരാറിലായി വഴിയിലാകുന്നത് പതിവ് വാർത്തയായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ ബസുകൾ വാങ്ങണമെന്ന നിർദേശവുമായി സിഎംഡി രംഗത്തെത്തിയത്. വിനോദസഞ്ചാര മേഖലകളിലും മലയോര പാതകളിലും സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ പഴകിയതാണെന്നതും, ഇത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാമെന്നതും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.





