ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന വിലക്ക്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിനും റിതബ്രത ബാനർജി നയിക്കുന്ന വിമത പക്ഷത്തിനും 'ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരോ നിലവിലെ ചിഹ്നമോ ഉപയോഗിക്കാനാകില്ല. പാർട്ടിയിലെ ഉടമസ്ഥാവകാശ തർക്കത്തെത്തുടർന്നാണ് കമ്മീഷൻ ഈ ഇടക്കാല വിധി പുറപ്പെടുവിച്ചത്. ഇരുവിഭാഗത്തോടും പുതിയ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും കണ്ടെത്താൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പുതിയ ചിഹ്നം ഏതെന്ന് നാളെയ്ക്കകം അറിയിക്കാനും നിർദ്ദേശമുണ്ട്. നിർണ്ണായകമായ ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കമ്മീഷന്റെ ഈ തീരുമാനം മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
'ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരിനൊപ്പം പുല്ലും പൂക്കളും അടങ്ങിയ പരമ്പരാഗത തെരഞ്ഞെടുപ്പ് ചിഹ്നമാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. ഇരുപക്ഷവും പാർട്ടിയുടെ മേൽ ഒരേപോലെ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ, വിഷയത്തിൽ സമഗ്രമായ പരിശോധന അനിവാര്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം, റെജിനഗർ എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് തൃണമൂൽ കോൺഗ്രസിനുള്ളിൽ രൂക്ഷമായ അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടത്. ബി.ജെ.പി ആദ്യമായി ഭരണം പിടിച്ചെടുത്തതോടെ മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി കലാപക്കൊടി ഉയർത്തുകയായിരുന്നു. ഭൂരിഭാഗം വരുന്ന തൃണമൂൽ എം.എൽ.എമാരുടെയും പിന്തുണ തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമത ചേരിയുടെ വാദം. ഇതിന്റെ തുടർച്ചയായി നിയമസഭയിലെ പ്രതിപക്ഷ നേതാവായി റിതബ്രത ബാനർജി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ പാർട്ടിയുടെ പേരും ചിഹ്നവും വിട്ടുനൽകണമെന്ന ആവശ്യവുമായി ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഈ വിഷയത്തിൽ നേരത്തെ ഇരുവിഭാഗങ്ങൾക്കും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.





