ഗുരുഗ്രാം: പ്രമുഖ ജർമ്മൻ കായിക ഉൽപ്പന്ന നിർമ്മാതാക്കളായ അഡിഡാസ് ഇന്ത്യയിലെ തങ്ങളുടെ സാങ്കേതികവിഭാഗത്തിലെ ജീവനക്കാരുടെ എണ്ണത്തിൽ വൻ വെട്ടിക്കുറയ്ക്കൽ നടത്തി. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ടെക് ഹബ്ബിലെ ഏകദേശം 350 ജീവനക്കാരെ കഴിഞ്ഞ ദിവസം ഒഴിവാക്കിയതായാണ് വിവരം. മുന്നൂറ്റമ്പത് പേരെ ഒഴിവാക്കിയെന്ന കൃത്യമായ സംഖ്യ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ബിസിനസ് ആവശ്യങ്ങൾക്ക് അനുസൃതമായി ഘടന പുനഃക്രമീകരിക്കുന്നതിനുമായി ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന കമ്പനി തല യോഗത്തിലാണ് ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഇതിനുപിന്നാലെ കുറച്ചുപേർക്ക് ഉടനടി തന്നെ വിടുതൽ കത്തുകൾ (എക്‌സിറ്റ് ലെറ്റർ) കൈമാറി. എന്നാൽ മറ്റു ചിലർക്ക് വരുന്ന ഡിസംബർ 15 വരെ ജോലിയിൽ തുടരാൻ അനുവാദം നൽകിയിട്ടുണ്ട്. ഈ നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥാപനത്തിനകത്തു തന്നെയുള്ള മറ്റ് അനുയോജ്യമായ ഒഴിവുകൾ കണ്ടെത്താനാണ് ഇവരോട് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്.
ജീവനക്കാരുടെ സംഭാവനകളെ നന്ദിയോടെ ഓർക്കുന്നുവെന്നും, ഈ മാറ്റത്തിന്റെ പ്രയാസകരമായ ഘട്ടത്തിൽ നടപടി ബാധിച്ച സഹപ്രവർത്തകർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അഡിഡാസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സാങ്കേതിക, വാണിജ്യ മേഖലകളിലെ പുത്തൻ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനങ്ങൾ സുഗമമാക്കാനും പ്രധാന ശേഷികൾ വികസിപ്പിച്ച് കമ്പനിയുടെ ദീർഘകാല വളർച്ച ഉറപ്പാക്കാനുമാണ് ഈ പുനഃസംഘടനയെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുന്നു.
ഗുരുഗ്രാമിലെ ടെക് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എഴുന്നൂറോളം ജീവനക്കാരിൽ 350-ഓ അതിൽ കൂടുതലോ ആളുകളെ ഈ നടപടി നേരിട്ട് ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് അവിടുത്തെ ആകെ തൊഴിലാളികളുടെ ഏകദേശം 45 മുതൽ 50 ശതമാനം വരെ വരും. എന്നിരുന്നാലും അഡിഡാസ് ഈ കണക്കുകൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ തുടങ്ങിയ സാങ്കേതിക പദവികളിൽ പ്രവർത്തിക്കുന്നവർക്കാണ് പ്രധാനമായും തൊഴിൽ നഷ്ടമായിട്ടുള്ളത്.





