ലഖ്‌നൗ: കോവിഡ്-19 മഹാമാരിയുടെ ഘട്ടം പിന്നിട്ടിട്ടും കസ്റ്റഡി മരണമെന്ന വലിയ ദുരന്തത്തിന് യാതൊരു അറുതിയുമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ വ്യക്തിയുടെ കസ്റ്റഡി മരണത്തിൽ പ്രതിചേർക്കപ്പെട്ട രണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ രൂക്ഷപരാമർശം നടത്തിയത്. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കരൺ സിംഗ് യാദവ്, കോൺസ്റ്റബിൾ അമിത് കുമാർ യാദവ് എന്നിവർ സമർപ്പിച്ച ക്രിമിനൽ അപ്പീലുകൾ തീർപ്പാക്കവെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് മനീഷ് മാത്തൂരാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ഗോണ്ടയിലെ പ്രത്യേക കോടതി (എസ്.സി/എസ്.ടി ആക്ട്) ആഗസ്റ്റ് 4-ന് പ്രതികളുടെ മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഗോണ്ട കിങ്കി ഗ്രാമത്തിൽ താമസിച്ചിരുന്ന സഞ്ജയ് കുമാർ സോങ്കാറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത കേസ്. കോവിഡ് കാലഘട്ടം കഴിഞ്ഞിട്ടും കസ്റ്റഡി മരണമെന്ന വിപത്ത് കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം പോലീസുകാർക്ക് തന്നെയാണ്. അതിനാൽ വിശദീകരണം നൽകേണ്ട ബാധ്യത അപ്പീൽക്കാർക്കുണ്ടെങ്കിലും നിലവിലെ ഘട്ടത്തിൽ അത് ബോധ്യപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
2025 സെപ്റ്റംബർ 28-ന് ഗോണ്ടയിൽ നിന്ന് ഗുവാഹത്തിയിലേക്ക് സർവീസ് നടത്തിയ ചരക്ക് തീവണ്ടിയിൽ നിന്നും മോട്ടിഗഞ്ച് റെയിൽവേ സ്റ്റേഷൻ പരിധിയിലുള്ള ബറുവചാക്കിന് സമീപത്തുവെച്ച് ആറ് ടിൻ കടുക് എണ്ണ മോഷണം പോയിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടെയാണ് സോങ്കാറിന്റെ പേര് ഉയർന്നു വന്നതെന്ന് പ്രോസിക്യൂഷൻ പറയുന്നു. തുടർന്ന് 2025 നവംബർ 4-ന് ചോദ്യം ചെയ്യാനായി ആർ.പി.എഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി വൈകുന്നേരം 4:30-ഓടെ ഗ്രാമത്തിൽ കൊണ്ടുവന്ന ശേഷം വീണ്ടും കൊണ്ടുപോയി. എന്നാൽ പിറ്റേന്ന് രാവിലെ സോങ്കാറിന്റെ മൃതദേഹം മോർച്ചറിയിലുണ്ടെന്ന വിവരമാണ് സഹോദരന് ലഭിച്ചത്. കസ്റ്റഡിയിലെ ക്രൂരമർദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
എന്നാൽ തങ്ങൾ നിരപരാധികളാണെന്നും കേസിൽ മനഃപൂർവ്വം പ്രതിചേർക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വാദിച്ചു. സോങ്കാറിന്റെ തുടയുടെ മുകൾഭാഗത്ത് ചതവുകളും പോറലുകളും ഇരുമുട്ടുകളിലും ചെറിയ മുറിവുകളും മാത്രമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളതെന്നും, ഇത് ജീവനപായം വരുത്താൻ തക്ക പരിക്കുകളല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ആരോപണങ്ങളുടെ ഗൗരവം വ്യക്തമാക്കിയും പ്രതികൾ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും സർക്കാർ ജാമ്യാപേക്ഷകളെ ശക്തമായി എതിർത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ആരോപണങ്ങളെ അനുകൂലിക്കുന്നതാണോ പ്രതികൂലിക്കുന്നതാണോ എന്നത് തെളിവുകളുടെ സൂക്ഷ്മപരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അപ്പീലുകൾ തള്ളിയത്.





