ന്യൂഡൽഹി: ഡൽഹിയിലെ എസ്.ഐ.ആർ നടപടികളുടെ പശ്ചാത്തലത്തിൽ സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. വോട്ടർ പട്ടികയിലെ പേരിൽ അവ്യക്തത നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. അന്തിമ വോട്ടർ പട്ടികയിൽ പേര് നിലനിർത്തണമെങ്കിൽ മതിയായ രേഖകളുമായി നേരിട്ട് ഹാജരാകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. 1987-ന് മുൻപുള്ള രേഖകൾ ഈ മാസം 17-നകം സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം, വോട്ടർ പട്ടികയിൽ നിന്നും തന്നെ ബോധപൂർവ്വം പുറത്താക്കാനുള്ള ശ്രമമാണിതെന്ന് ആനി രാജ ആരോപിച്ചു. കഴിഞ്ഞ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടായിരുന്നുവെന്നും അന്ന് ഇല്ലാതിരുന്ന എന്ത് പ്രശ്നമാണ് ഇപ്പോൾ കമ്മീഷൻ കണ്ടെത്തിയതെന്നും അവർ റിപ്പോർട്ടറോട് ചോദിച്ചു. ഡൽഹിയിൽ ലക്ഷക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് കൂട്ടത്തോടെ ഒഴിവാക്കിയത് വൻ രാഷ്ട്രീയ വിവാദമായിരിക്കെയാണ് ആനി രാജയ്ക്കെതിരെയും കമ്മീഷന്റെ ഇടപെടൽ. ഒഴിവാക്കപ്പെട്ട 11 ലക്ഷം പേരുടെ കൂട്ടത്തിൽ തന്റെ പേരും ഉൾപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് അവർ തുറന്നടിച്ചു. ആനി രാജ എന്ന പേരിലെ 'രാജ' എന്ന ഭാഗത്താണ് കമ്മീഷൻ അവ്യക്തത ആരോപിക്കുന്നത്. 1990-ൽ ഡി. രാജയുമായുള്ള വിവാഹ ശേഷമാണ് ആനി രാജ എന്ന് പേര് മാറ്റിയത്. ഇതിൽ 1987-ന് മുൻപുള്ള എന്ത് രേഖകളാണ് താൻ ഹാജരാക്കേണ്ടതെന്നും അവർ ചോദിച്ചു.
ഡൽഹിയിൽ എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നതിന് പതിനാറ് മാസങ്ങൾക്ക് മുൻപ് തന്നെ ഏകദേശം 11 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയിരുന്നു. ദീർഘകാലമായി സ്ഥിരതാമസമാക്കിയവരുടെ പേരുകൾ പോലും ഇത്തരത്തിൽ വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പേര് ഒഴിവാക്കപ്പെട്ട കാര്യം മുൻകൂട്ടി അറിഞ്ഞില്ലെന്നാണ് ഭൂരിഭാഗം വോട്ടർമാരുടെയും പ്രതികരണം. എന്നാൽ, മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന സ്ഥിരം വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായും മാപ്പിംഗ് സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ മൂലവുമാണ് ഇത്രയധികം പേരുകൾ ഒഴിവാക്കപ്പെടാൻ ഇടയായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം. വിഷയത്തിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.





