ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പൂർണ്ണ പിന്തുണയുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ രംഗത്ത്. പിണറായി വിജയൻ, മകൾ വീണ ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തി കേസെടുക്കാൻ സംസ്ഥാന പോലീസിന് നിർദ്ദേശം നൽകിയ ഇ.ഡി നടപടിയെ പാർട്ടി പോളിറ്റ് ബ്യൂറോ ശക്തമായ ഭാഷയിൽ അപലപിച്ചു. വീണയ്ക്കെതിരായ അന്വേഷണം ആരംഭം മുതൽ തന്നെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വേട്ടയാടാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാക്കളെ ഉന്നംവെച്ച് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പതിവ് ശൈലിയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ഇ.ഡിയുടെ നീക്കങ്ങളെ അനുകൂലിക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കെ.പി.സി.സി അധ്യക്ഷന്റെ നിലപാട് കോൺഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള തങ്ങളുടെ നേതാക്കൾക്കെതിരെ ഇ.ഡി നടപടിയെടുക്കുമ്പോൾ അതിനെ അതിശക്തമായി എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. നേരത്തെ കേരളത്തിലെ ഒരു കോൺഗ്രസ് എം.എൽ.എ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിച്ചതാണെന്ന കാര്യം വിസ്മരിക്കരുത്. ഈ മൂന്ന് കോടതികളും തള്ളിക്കളഞ്ഞ അതേ വിഷയമാണ് ഇപ്പോൾ വീണ്ടും പിണറായി വിജയനെതിരെ കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുന്നത്. ഇ.ഡിയുടെ ഏജന്റായി മാറി പ്രവർത്തിക്കരുതെന്ന് വി.ഡി. സതീശൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയ പോളിറ്റ് ബ്യൂറോ, രാഷ്ട്രീയ പകപോക്കലിനെ നിയമപരമായും രാഷ്ട്രീയമായും പാർട്ടി നേരിടുമെന്നും വ്യക്തമാക്കി.
അതേസമയം, പാർട്ടിയെ ഭീഷണിപ്പെടുത്തിയോ പിണറായി വിജയനെ ഒറ്റപ്പെടുത്തി വേട്ടയാടിയോ ലക്ഷ്യം നേടാമെന്നാണ് ഇ.ഡി കരുതുന്നതെങ്കിൽ അവർക്ക് വലിയ തെറ്റുപറ്റിയെന്ന് സി.പി.ഐ.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. കേരളത്തിലെ ഒരു കോൺഗ്രസ് ജനപ്രതിനിധി നൽകിയ പരാതിയിൽ രാജ്യത്തെ മൂന്ന് കോടതികൾ തള്ളിക്കളഞ്ഞ അതേ കേസിൽത്തന്നെയാണ് ഇപ്പോൾ കേരള പോലീസിനെ ഉപയോഗിച്ച് കേസെടുപ്പിക്കാൻ ഇ.ഡി മുതിരുന്നത്. മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. കേരളത്തിലെ യു.ഡി.എഫ് സർക്കാർ തങ്ങളുടെ താല്പര്യത്തിനൊത്ത് നിൽക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്; കെ.പി.സി.സി പ്രസിഡന്റ് അതിന് തയ്യാറാണെന്ന് അറിയിച്ചുകഴിഞ്ഞു. കേരളത്തിൽ പരസ്പര ധാരണയിലുള്ളത് ആരൊക്കെയാണെന്ന് ഓരോ ദിവസവും കൂടുതൽ ബോധ്യപ്പെടുകയാണെന്നും, ഈ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി ചെറുക്കുമെന്നും എം.എ. ബേബി എക്സിൽ കുറിച്ചു.





