ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരു ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ സ്വീകരണം നൽകി. കഴിഞ്ഞ 13 വർഷമായി പോറ്റി താമസിച്ചുവരുന്ന ഫ്ലാറ്റിന് അടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജാമ്യവ്യവസ്ഥകളിൽ ഇളവ് ലഭിച്ച സാഹചര്യത്തിലാണ് ഇയാൾ ക്ഷേത്രസന്ദർശനം നടത്തിയത്; പൂജാദികർമ്മങ്ങളിൽ ഭാഗഭാക്കാകാൻ 20 ദിവസത്തെ ഇളവാണ് കോടതി അനുവദിച്ചിരുന്നത്.
എന്നാൽ, പോറ്റിക്ക് നൽകിയ സ്വീകരണത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു മുൻവിവരവുമില്ലെന്നാണ് ശ്രീരാമപുര അയ്യപ്പക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം. അതേസമയം, വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി തയ്യാറായിട്ടില്ല.
2019 ജൂൺ, ഓഗസ്റ്റ് മാസങ്ങളിലായി 21 പാളികൾ ചെന്നൈയിലുള്ള സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ചുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നിഗമനം. കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യലിലൂടെ ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുണ്ട്. 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽ പാളികൾ എത്തിച്ച് സ്വർണ്ണം വേർതിരിച്ചെടുക്കുകയും, ഇതിൽ നിന്നും 474.99 ഗ്രാം സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുക്കുകയും ചെയ്തുവെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. പണിക്കൂലിയായി 109 ഗ്രാം സ്വർണ്ണം സ്മാർട്ട് ക്രിയേഷൻസും കൈപ്പറ്റി. സ്വർണ്ണപ്പാളികൾ സ്വന്തം ചെലവിൽ സ്വർണ്ണം പൂശി നൽകാമെന്ന് വ്യവസ്ഥ ചെയ്തിരുന്നതിന് വിരുദ്ധമായി പല ആളുകളിൽ നിന്നായി സ്വർണ്ണവും പണവും പോറ്റി പിരിച്ചെടുത്തതായും, ഇവ നിയമവിരുദ്ധമായി പ്രദർശിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായും വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.





