ന്യൂഡൽഹി: അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-05-നെ വഹിച്ചുകൊണ്ട് ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി എഫ്-17 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. ജി.എസ്.എൽ.വി റോക്കറ്റ് പരമ്പരയിലെ പത്തൊമ്പതാമത് ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.ആർ.ഒ വിജയവഴിയിലേക്ക് മടങ്ങിയെത്തി എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് പുലർച്ചെ 2.55-നായിരുന്നു റോക്കറ്റ് ആകാശത്തേക്ക് ഉയർന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചതാണ് ബഹിരാകാശത്തേക്ക് അയച്ച ഇ.ഒ.എസ്-05 പേടകം.
കഴിഞ്ഞ ജനുവരിയിൽ പി.എസ്.എൽ.വി സി-62 ദൗത്യം പരാജയപ്പെട്ടതിന് ശേഷം ഐ.എസ്.ആർ.ഒ നടത്തുന്ന ആദ്യ വിക്ഷേപണമാണ് ജി.എസ്.എൽ.വിയുടെ ഈ 19-ാം ദൗത്യം. 27 മണിക്കൂറും 30 മിനിറ്റും നീണ്ട കൗണ്ട്ഡൗൺ കഴിഞ്ഞ ദിവസം രാത്രി 11:25-ഓടെയാണ് ആരംഭിച്ചത്. ഇ.ഒ.എസ്-05 എന്നറിയപ്പെടുന്ന 'ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ' രാജ്യത്തിന്റെ പ്രതിരോധ സുരക്ഷയ്ക്കും പ്രകൃതിദുരന്ത നിവാരണത്തിനുമടക്കം നിരവധി മേഖലകളിൽ വലിയ മുതൽക്കൂട്ടാകും. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിലയുറപ്പിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവൻ സമയവും നിരീക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ചുമതല. 2021 ഓഗസ്റ്റ് 12-ന് ഇതേ ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാൻ നടത്തിയ ജി.എസ്.എൽ.വി എഫ്-10 ദൗത്യം പരാജയത്തിൽ കലാശിച്ചിരുന്നു. അതിന് പകരമായി പുതുതായി വികസിപ്പിച്ചെടുത്ത പേടകമാണ് ഇപ്പോൾ വിക്ഷേപിച്ചത്.
2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് എത്തിക്കാൻ ജി.എസ്.എൽ.വിക്ക് സാധിക്കില്ല. അതിനാൽ ഭ്രമണപഥത്തിന് അല്പം താഴെവെച്ചാണ് റോക്കറ്റിൽ നിന്ന് ഉപഗ്രഹം വേർപെട്ടത്. ബാക്കി ദൂരം സ്വന്തം പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഗ്രഹം തനിയെ പൂർത്തിയാക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. റോക്കറ്റും പേടകവും വളരെ നേരത്തെ തന്നെ സജ്ജമാക്കിയിരുന്നെങ്കിലും പി.എസ്.എൽ.വി തകർച്ചയെ തുടർന്ന് എല്ലാ വിക്ഷേപണങ്ങളും ഐ.എസ്.ആർ.ഒ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ജൂൺ അവസാനത്തിലോ ജൂലൈ ആദ്യത്തിലോ ദൗത്യം നിർവ്വഹിക്കാൻ ആലോചിച്ചിരുന്നെങ്കിലും അന്ന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല.
തകരാർ നേരിട്ട പി.എസ്.എൽ.വിയുടെ മൂന്നാം ഘട്ടവുമായി നേരിട്ട് ബന്ധമുള്ള സംവിധാനങ്ങളൊന്നും ജി.എസ്.എൽ.വിയിലില്ല. ഈ ദൗത്യം പൂർണ്ണ വിജയമായതോടെ, മനുഷ്യനില്ലാത്ത ആദ്യ ഗഗൻയാൻ പരീക്ഷണത്തിലേക്ക് വേഗത്തിൽ കടക്കാനാണ് ഐ.എസ്.ആർ.ഒയുടെ തീരുമാനം. ഗഗൻയാന്റെ ആദ്യ പരീക്ഷണം ഈ കലണ്ടർ വർഷത്തിൽ തന്നെ യാഥാർത്ഥ്യമാക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി. അടുത്ത മാർച്ചിന് മുൻപായി ആറ് വിക്ഷേപണങ്ങൾ കൂടി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.





