ന്യൂഡൽഹി: വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് ക്രൂരമായി മർദ്ദിച്ചതായി ഗുരുതര ആരോപണം. 'ഫോർ പി.എം ന്യൂസ് നെറ്റ്‌വർക്കി'ലെ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നാഫിസ എന്നിവർക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി രേഖ ഗുപ്തയോട് ചോദ്യങ്ങൾ ചോദിക്കാൻ തുനിഞ്ഞതിന് പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് സൗത്ത് ഡൽഹിയിലെ സാകേത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ദക്ഷിണ ഡൽഹിയിലെ സാകേത് മാക്സ് ഹോസ്പിറ്റലിന്റെ പുതിയ കെട്ടിട സമുച്ചയ ഉദ്ഘാടന വേദിക്ക് സമീപത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
തങ്ങൾ മുസ്ലിങ്ങളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പോലീസിന്റെ ഭാഗത്തുനിന്ന് മർദ്ദനമുണ്ടായതെന്ന് ഇരുവരും ആരോപിച്ചു. ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി രേഖ ഗുപ്തയെയും സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നു.
ഷഹീൻ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥർ ഇവരെ ബലമായി പിടിച്ചുവലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദ്ദിച്ചതെന്ന് അവരുടെ മാധ്യമസ്ഥാപനമായ ഫോർ പി.എം ന്യൂസ് നെറ്റ്‌വർക്ക് എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. പേര് ചോദിച്ചപ്പോൾ പറഞ്ഞുവെന്നും അതിൽ 'ഖാൻ' എന്ന് കേട്ടതോടെ തനിക്കെതിരെയുള്ള പോലീസ് അതിക്രമത്തിന്റെ തീവ്രത വർദ്ധിക്കുകയാണുണ്ടായതെന്നും മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടി.
അതേസമയം, വി.വി.ഐ.പികൾ കടന്നുപോകുന്ന വഴിയരികിൽ പരിപാടി നടന്ന വേദിയുടെ അടുത്തായി സ്കൂട്ടർ നിർത്തിയിട്ടതാണ് നടപടിയെടുക്കാൻ കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. വാഹനം അവിടെനിന്ന് മാറ്റാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരുന്നതിനാലാണ് ഇടപെട്ടതെന്നും പോലീസ് വാദിക്കുന്നു. വി.വി.ഐ.പി റൂട്ടിലെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മാത്രമാണ് രണ്ടുപേരെയും സ്റ്റേഷനിലേക്ക് മാറ്റിയതെന്നും മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചതിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തതെന്ന ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്നും സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ആനന്ദ് മിത്തൽ വിശദീകരിച്ചു. എന്നാൽ, കസ്റ്റഡിയിലെടുത്തതിന് ശേഷമുണ്ടായ മർദ്ദനത്തെക്കുറിച്ച് പ്രതികരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.





