ന്യൂഡൽഹി: പുതിയ തലമുറയായ 'ജെൻ-സി'യെ പാർട്ടിയോട് അടുപ്പിക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതികളുമായി ബി.ജെ.പി. യുവാക്കളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ട് കേട്ടറിയാൻ ചെറു കൂട്ടായ്മകൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. വലിയ റാലികൾ നടത്തുന്നതിനേക്കാൾ ഫലപ്രദം ഇത്തരം ചെറിയ സദസ്സുകളാണെന്നാണ് നേതൃത്വത്തിന്റെ നിരീക്ഷണം. പഞ്ചാബ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യമിട്ടാണ് ഈ തന്ത്രപരമായ നീക്കം. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ പാർട്ടിയുടെ പ്രമുഖ യുവനേതാക്കൾ സംബന്ധിച്ചു.
സംഘടനാ തലത്തിലെ യുവപ്രതിനിധികൾ, മുതിർന്ന ബി.ജെ.പി നേതാക്കൾ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്ഡെ, കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, എം.പിമാരായ അനുരാഗ് ഠാക്കൂർ, രവി കിഷൻ, തേജസ്വി സൂര്യ, സന്ദീപ് പഥക്, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി, ഛത്തീസ്ഗഢ് ധനമന്ത്രി ഒ.പി. ചൗധരി, ബി.ജെ.വൈ.എം അധ്യക്ഷൻ ഹേമാംഗ് ജോഷി തുടങ്ങിയ പ്രമുഖ നേതാക്കൾ ചർച്ചകളിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ മുതൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ വരെയുള്ള വിവിധ മേഖലകളിലെ യുവസമൂഹത്തിലേക്ക് കൂടുതൽ സജീവമായി എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ സ്വരൂപിക്കുന്നതിലായിരുന്നു യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഭാരതത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകളുടെ കേന്ദ്രസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളതെന്നും, സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷത്തിലേക്ക് രാജ്യം കടക്കുമ്പോൾ രാഷ്ട്രനിർമ്മാണത്തിന് മുന്നിട്ടിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വ്യാഴാഴ്ച ഓർമ്മിപ്പിച്ചിരുന്നു. അഹമ്മദാബാദിൽ സംഘടിപ്പിച്ച 'ഫാം ഇന്നോവ അവാർഡ് ദാന ചടങ്ങ്-2026'ൽ സംസാരിക്കവേയായിരുന്നു യുവാക്കളുടെ പങ്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രതികരണം.





