ന്യൂഡൽഹി: കേരളത്തിന്റെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങി പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ഏറെ ആലോചിച്ച് കൈക്കൊണ്ട തീരുമാനമാണിതെന്നും വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നീ മൂന്ന് മേഖലകളിലെ ജനറൽ മാനേജർമാരുമായി 40 മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു നിലപാടിലെത്തിയത്. അതിനാൽ കേരളത്തിന്റെ എതിർപ്പുകൾ കണക്കിലെടുത്ത് തീരുമാനം തിരുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരിക്ക് നൽകിയ ഉറപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൈസൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വെറും 100 കിലോമീറ്റർ മാത്രമാണ് അകലമെന്നിരിക്കെ, മംഗളൂരുവിൽ നിന്ന് പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്ററോളം ദൂരമുണ്ടെന്ന് സോമണ്ണ ചൂണ്ടിക്കാട്ടി. മംഗളൂരു ആസ്ഥാനമായി പുതിയൊരു ഡിവിഷൻ കൊണ്ടുവരുന്ന കാര്യം പൂർണ്ണമായി തള്ളിക്കളയാൻ തയ്യാറാകാത്ത അദ്ദേഹം, ഒരു വർഷത്തിന് ശേഷം ഇതിൽ വ്യക്തത നൽകാമെന്ന് അറിയിച്ചു. മംഗളൂരു തുറമുഖം കർണാടകത്തിന് അനിവാര്യമാണെന്ന് വ്യക്തമാക്കിയ കേന്ദ്ര സഹമന്ത്രി, കേരളത്തിന് വേറെയും രണ്ട് തുറമുഖങ്ങളും പ്രധാനപ്പെട്ട ഹാർബറുകളും ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. വി. സോമണ്ണയുടെ വ്യക്തിപരമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് പാലക്കാട് ഡിവിഷൻ വിഭജിക്കാൻ തീരുമാനിച്ചതെന്ന പ്രതിപക്ഷ എം.പിമാരുടെ വിമർശനം ശക്തമായി തുടരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.





