ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കും മോടിപിടിപ്പിക്കലിനുമായി കേന്ദ്ര സർക്കാർ 92 കോടിയിലധികം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി ഇത്രയും വലിയ തുക ചിലവഴിക്കുന്നത് ഇതാദ്യമായാണ്.
2025–26 സാമ്പത്തിക വർഷത്തിൽ മാത്രം 92.35 കോടി രൂപയാണ് വസതികളുടെ മോടിപിടിപ്പിക്കൽ പ്രവൃത്തികൾക്കായി വിനിയോഗിച്ചത്. വിവരാവകാശ അപേക്ഷയ്ക്ക് കേന്ദ്ര സർക്കാർ നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നത് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ആകെ 547.68 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് മന്ത്രിമാരുടെ വസതികളിൽ പൂർത്തിയാക്കിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സി.പി.ഡബ്ല്യു.ഡി) മുഖേനയാണ് ഈ പ്രവൃത്തികളെല്ലാം നടപ്പിലാക്കിയത്.





