ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ ശക്തമായ രാജ്യവ്യാപക പ്രക്ഷോഭത്തിന് വീണ്ടും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഒരുങ്ങുന്നു. ഭരണകൂടത്തിന്റെ ഒളിച്ചുകളിക്കെതിരെ അണിനിരക്കാൻ രാജ്യത്തെ യുവജനങ്ങളോട് പാർട്ടി ആഹ്വാനം ചെയ്തു. സമരത്തിന്റെ അടുത്ത ഘട്ട കർമ്മപരിപാടികൾ നാളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ റദ്ദാക്കുന്നതിലും പിൻവലിക്കുന്നതിലും കേന്ദ്രം ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഇതാണ് വീണ്ടും സമരരംഗത്തിറങ്ങാൻ കാരണമെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി.
നേരത്തെ സംഘടനയ്ക്ക് നൽകിയ ഉറപ്പുകൾ സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി കോടതിയെ ധരിപ്പിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോടതി ഉത്തരവ് നിലനിൽക്കുകയാണെങ്കിൽ പോലും വിദ്യാർത്ഥികൾക്കെതിരായ കേസുകളിൽ തുടർ അന്വേഷണങ്ങൾ പാടില്ലെന്നും, കേസുകൾ മുഴുവൻ പിൻവലിക്കാമെന്ന വാഗ്ദാനം സർക്കാർ പാലിക്കണമെന്നും പാർട്ടി ആവർത്തിച്ചു.
എന്നാൽ ബിഹാർ, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വ്യാപക പോലീസ് നടപടികളാണ് അരങ്ങേറിയത്. ബിഹാറിൽ തേജ് പ്രതാപ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സമരത്തിൽ പങ്കെടുത്തവർക്കെതിരെ ഡൽഹിയിലോ മറ്റ് സംസ്ഥാനങ്ങളിലോ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നായിരുന്നു നേരത്തെ നൽകിയിരുന്ന ഉറപ്പ്.
വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ നിരുപാധികം പിൻവലിക്കണമെന്ന ഉറപ്പിന്മേലായിരുന്നു നേരത്തെ സമരം അവസാനിപ്പിക്കാൻ തയ്യാറായത്. ഈ ഉറപ്പുകൾ പാലിക്കാതിരിക്കുന്നത് യുവാക്കളോടുള്ള വഞ്ചനയാണെന്നും, കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കിൽ രാജ്യത്ത് അതിശക്തമായ പ്രതിഷേധങ്ങൾ വീണ്ടും അരങ്ങേറുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി.





