ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ സിവിലിയൻ വിഭാഗങ്ങളിലായി 8.23 ലക്ഷത്തിലധികം സ്ഥിരം തസ്തികകൾ നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ രേഖ. രാജ്യത്തെ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മയും മത്സരപരീക്ഷകളിലെ കടുത്ത മത്സരവും വലിയ ചർച്ചയായി തുടരുമ്പോഴാണ് കേന്ദ്ര വകുപ്പുകളിലെ ഈ വലിയ വൈരുദ്ധ്യം വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നത്. അതേസമയം, പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും (പി.എസ്.യു) ഒഴിവുകൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. റെയിൽവേ, പ്രതിരോധം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകൾ മുതൽ പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതി ഭവനും വരെയുള്ള വിഭാഗങ്ങളിലാണ് ഈ വൻ ഒഴിവുകൾ നിലനിൽക്കുന്നത്.
2024 മാർച്ച് ഒന്നിന് ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം, കേന്ദ്രത്തിൽ ആകെ അനുവദിച്ച 39,23,212 തസ്തികകളിൽ 30,99,556 ജീവനക്കാർ മാത്രമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ബാക്കിയുള്ള 8,23,656 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇത് മൊത്തം സിവിലിയൻ തസ്തികകളുടെ ഏകദേശം 21 ശതമാനത്തോളം വരും. അതായത്, സർക്കാരിന്റെ ഓരോ അഞ്ച് തസ്തികകളിലും ഒന്നിൽ കൂടുതൽ എണ്ണം ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളതെന്ന് നീമുച്ച് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ചന്ദ്ര ശേഖർ ഗൗറിന് ലഭിച്ച വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
ഭരണസംവിധാനത്തിന്റെ പരമോന്നത ഓഫീസുകളിലും സ്ഥിതി വ്യത്യസ്തമല്ല. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ അനുവദിച്ച 803 തസ്തികകളിൽ 287 എണ്ണവും (35.74%), പ്രധാനമന്ത്രിയുടെ ഓഫീസിലെ 441 തസ്തികകളിൽ 126 എണ്ണവും (28.57%) ഒഴിഞ്ഞുകിടക്കുകയാണ്. കേന്ദ്ര ധനമന്ത്രാലയത്തിലെ എക്‌സ്‌പെൻഡിച്ചർ വിഭാഗത്തിന് കീഴിലുള്ള പേ റിസർച്ച് യൂണിറ്റാണ് ആഗസ്റ്റ് 19-ന് ഈ വിവരങ്ങൾ കൈമാറിയത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സിവിലിയൻ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ അനുവദിച്ച 5,56,248 തസ്തികകളിൽ 2,42,243 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. റെയിൽവേയിൽ 2,40,125 ഒഴിവുകളുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൽ 1,10,885 തസ്തികകൾ കൂടി ചേരുമ്പോൾ, ഈ മൂന്ന് പ്രധാന വകുപ്പുകളിൽ മാത്രമായി 5.93 ലക്ഷത്തോളം ഒഴിവുകൾ വരും. ആകെ കണ്ടെത്തിയ ഒഴിവുകളുടെ മുക്കാൽ ഭാഗവും ഈ വിഭാഗങ്ങളിലാണ്.
ഇതിനുപുറമെ റവന്യൂ വകുപ്പിൽ 69,662, തപാൽ വകുപ്പിൽ 61,546, ആണവോർജ്ജ വകുപ്പിൽ 10,234, ബഹിരാകാശ വകുപ്പിൽ 4,126, ഭവന-നഗരകാര്യ മന്ത്രാലയത്തിൽ 4,592 എന്നിങ്ങനെയാണ് മറ്റ് പ്രധാന വകുപ്പുകളിലെ കണക്കുകൾ. കൃഷി, പരിസ്ഥിതി, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ആയുഷ്, ഐ.ടി, ജലവിഭവം, വ്യവസായം, വാർത്താവിതരണം, നിയമം തുടങ്ങിയ വകുപ്പുകളിലും കാര്യമായ ഒഴിവുകളുണ്ട്. ചില പ്രത്യേക വകുപ്പുകളിൽ ആകെയുള്ള തസ്തികകളുടെ 40 മുതൽ 50 ശതമാനം വരെയും ഒഴിഞ്ഞുകിടക്കുന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്.





