ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയുടെ മറവിൽ വ്യാപകമായി വോട്ടർമാരെ ഒഴിവാക്കുന്നതായി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. പാർട്ടിക്ക് ശക്തമായ ജനപിന്തുണയുള്ള നിയോജകമണ്ഡലങ്ങളിൽ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനായി 'ഫോം-7' ദുരുപയോഗം ചെയ്ത് വലിയ തോതിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കപ്പെടുകയാണെന്നാണ് പാർട്ടിയുടെ പ്രധാന ആക്ഷേപം. ഒരു വ്യക്തിയുടെ മാത്രം പരാതിയിൽ നൂറുകണക്കിന് ആളുകളുടെ പേരുകൾ വെട്ടിമാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, കോൺഗ്രസ് നേതാവ് അമരീന്ദർ ബിഷ്ട് വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ മനോജ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. ബി.വി.ആർ.സി. പുരുഷോത്തമനെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ട്.
അതേസമയം, വോട്ടർപട്ടികയിൽ ഒരാളുടെ പേരിനെതിരെ ആക്ഷേപം ഉയർന്നുവെന്നതുകൊണ്ട് അവർ കോൺഗ്രസ് അനുഭാവിയാണെന്ന് അർത്ഥമില്ലെന്ന് ബി.ജെ.പി എം.എൽ.എയും വക്താവുമായ വിനോദ് ചമോലി പ്രതികരിച്ചു. ഭരണപക്ഷവുമായി ബന്ധപ്പെട്ടവരുടെ പേരുകൾക്കെതിരെയും ഇത്തരം ആക്ഷേപങ്ങൾ വന്നിട്ടുണ്ടെന്നും, സ്വന്തം കുടുംബാംഗങ്ങളുടെ പേരുകൾ പോലും ഇത്തരത്തിൽ ഉൾപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഉത്തരാഖണ്ഡിലെ അഞ്ച് വ്യത്യസ്ത മണ്ഡലങ്ങളിലായി ബി.ജെ.പി ബന്ധമുള്ള അഞ്ച് വ്യക്തികൾ ചേർന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഏകദേശം 6,500 ഓളം പരാതികൾ ഫയൽ ചെയ്തതായി 'ന്യൂസ്‌ലോൺട്രി' നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും നങ്ക്മത്ത മണ്ഡലത്തിൽ ഫോം-7 വഴി ലഭിച്ച 391 അപേക്ഷകളിൽ 353 എണ്ണവും (ഏകദേശം 90 ശതമാനത്തോളം) നൽകിയത് ബി.ജെ.പിയുടെ ബൂത്ത് ലെവൽ ഏജന്റ് എന്ന് സ്വയം അവകാശപ്പെടുന്ന കിഷോർ ജോഷിയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.





