പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ രഹസ്യ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജമായി അവകാശപ്പെട്ടിരുന്ന മനീഷ് കുമാർ ഗുപ്ത എന്ന ചിക്കുവാണ് പൊലീസിന്റെ പിടിയിലായത്.
ബിഹാറിലെ ഖഗാരിയ ജില്ലയിലുള്ള ഗോഗ്രി പൊലീസാണ് പ്രതിക്കെതിരെ നടപടിയെടുത്തത്. അറസ്റ്റിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് നൂറു കോടിയിലധികം രൂപയുടെ സ്വത്തുക്കളുള്ളതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച പ്രതിയുടെ ജമാൽപൂർ ബസാറിലുള്ള വസതിയിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടന്നിരുന്നു. ജില്ലാ അന്വേഷണ വിഭാഗവും ഗോഗ്രി പൊലീസും സംയുക്തമായി നടത്തിയ ഈ റെയ്ഡ് ഏകദേശം ഏഴര മണിക്കൂറോളം സമയമെടുത്താണ് പൂർത്തിയാക്കിയത്.






