ന്യൂഡൽഹി: ഡൽഹിയിലെ കോക്രോച്ച് ജനതാപാർട്ടി സമരവുമായി ബന്ധപ്പെട്ട റീലുകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തതായി പരാതി. കേന്ദ്രസർക്കാരും മെറ്റയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമരവുമായി ബന്ധപ്പെട്ട റീലുകൾ വ്യാപകമായി അപ്രത്യക്ഷമായതെന്നാണ് ആരോപണം. ദശലക്ഷക്കണക്കിന് പേർ കണ്ടിരുന്ന വീഡിയോകളും നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
യൂത്ത് കോൺഗ്രസിന്റെയും അരവിന്ദ് കെജ്രിവാളിന്റെയും പേജുകളിലുണ്ടായിരുന്ന ചില പോസ്റ്റുകൾ ഇന്ത്യയിൽ ലഭ്യമല്ലാതാക്കിയതായും പരാതിയുണ്ട്. പ്രതിഷേധത്തിന്റെ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് തടയുന്നതിനായി അൽഗോരിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങളിൽനിന്നുള്ള നീക്കത്തിന് കാരണം കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് മെറ്റ നൽകുന്ന വിശദീകരണം. സംഭവത്തിൽ സിജെപി പ്രതിഷേധം അറിയിച്ചു. പൗരാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു.





