ന്യൂഡൽഹി: 2019 മുതൽ കഴിഞ്ഞ ഏഴര വർഷക്കാലയളവിൽ രാജ്യത്തുടനീളം സെപ്റ്റിക് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്നതിനിടെ അഞ്ഞൂറോളം ശുചീകരണ തൊഴിലാളികൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. അഴുക്കുചാലുകൾ ശുചീകരിക്കുന്നതിനിടെ സംഭവിച്ച മരണങ്ങളായി ഇവ ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മുൻപ് ഭരണകൂടം നൽകിയ വിശദീകരണം.
എന്നാൽ, 2019 ജനുവരി 1 മുതൽ 2026 ജൂൺ 30 വരെയുള്ള സമയത്ത് ഓടകളും മാലിന്യ ടാങ്കുകളും ശുചീകരിക്കുന്നതിനിടെ 498 പേർ മരണമടഞ്ഞതായി ലോക്‌സഭയിൽ സമർപ്പിച്ച രേഖകൾ സൂചിപ്പിക്കുന്നു. പാർലമെന്റിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്തേവാലെ ഈ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് 2019-ലാണ്; അന്നത്തെ വർഷം മാത്രം 132 തൊഴിലാളികളുടെ ജീവനാണ് പൊലിഞ്ഞത്. തുടർന്നുള്ള വർഷങ്ങളിൽ, 2020-ൽ 34 ഉം, 2021-ൽ 62 ഉം, 2022-ൽ 88 ഉം ആളുകൾ മരണപ്പെട്ടു. 2023-ൽ 65 മരണങ്ങളും, 2024-ൽ 54 മരണങ്ങളും, 2025-ൽ 47 മരണങ്ങളും രേഖപ്പെടുത്തി. 2026-ലെ ആദ്യ ആറു മാസങ്ങളിൽ 16 പേരാണ് ജീവനറ്റത്. ഇതോടെ ആകെ മരണസംഖ്യ 498 ആയി ഉയർന്നു.
ഇത്തരത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായിരുന്നിട്ടും, മാലിന്യ ശേഖരണമോ ശുചീകരണമോ നടത്തുമ്പോൾ രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന വാദമാണ് കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് നൽകിയ ഔദ്യോഗിക മറുപടിയിലൂടെ ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, റിപ്പോർട്ട് ചെയ്യപ്പെട്ട ഈ അപകടങ്ങളെല്ലാം തന്നെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ സ്വന്തം നിലയിൽ ഏറ്റെടുത്ത ജോലികൾക്കിടെ സംഭവിച്ചതാണെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം.





