തന്റെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ വായ്പയുടെ വിവരങ്ങളും പരസ്യപ്പെടുത്താൻ തയ്യാറാണെന്ന് വ്യക്തമാക്കിയ സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) സ്ഥാപകൻ അഭിജീത് ദീപ്‌കെ, സ്വന്തം ബിരുദ രേഖകൾ വെളിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചു. അഭിജീതിന്റെ സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത് സൂറത്തിൽ നിന്നുള്ള ഒരു വിവരാവകാശ പ്രവർത്തകനാണ്. സർക്കാർ ഉദ്യോഗസ്ഥനായ അഭിജീതിന്റെ പിതാവിന് മകനെ വിദേശത്തയച്ച് പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് തനിക്ക് ലഭിച്ച സ്കോളർഷിപ്പിന്റെ രേഖകൾ അഭിജീത് തന്നെ പുറത്തുവിട്ടു. ബാക്കി തുക വിദ്യാഭ്യാസ വായ്പ വഴിയാണ് കണ്ടെത്തിയത്. ബോസ്റ്റണിലെ പഠനകാലത്താണ് അഭിജീത് സി.ജെ.പി രൂപീകരിക്കുന്നതും തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതും. വ്യക്തികളുടെ സാമ്പത്തിക വിവരങ്ങൾ തെരഞ്ഞുപോകുന്നവർക്ക് എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആശങ്കയില്ലാത്തതെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം പഠന രേഖകൾ വെളിപ്പെടുത്താൻ തനിക്കുള്ള ധൈര്യം പ്രധാനമന്ത്രിക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഭിന്നിപ്പിക്കുന്ന കാലഘട്ടത്തിൽ, സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനില്ലെന്ന നിലപാട് അഭിജീത് ആവർത്തിച്ചു. മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് സി.ജെ.പിയെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുന്നതെന്ന് ആർ.എസ്.എസിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഝാർഖണ്ഡിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്കൊപ്പം ചേരുമെന്നും അഭിജീത് വ്യക്തമാക്കി.ഭാവിയിലെ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കോക്രോച്ച് ജനതാ പാർട്ടി രണ്ട് ദിവസത്തെ നേതൃയോഗം സംഘടിപ്പിക്കും.





