ന്യൂഡൽഹി: സ്വന്തം വെള്ളരികൃഷിക്കായി സ്വന്തം മന്ത്രാലയത്തിൽ നിന്ന് തന്നെ കൈപ്പറ്റിയ സബ്‌സിഡി തുക കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി തിരികെ നൽകി. കഴിഞ്ഞ ചൊവ്വാഴ്ച ലോക്‌സഭയിലാണ് കേന്ദ്ര സർക്കാർ ഈ വിവരം വ്യക്തമാക്കിയത്. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി ഉന്നയിച്ച ചോദ്യത്തിന് മറ്റൊരു കൃഷി സഹമന്ത്രിയായ രാംനാഥ് താക്കൂർ സഭയിൽ മറുപടി നൽകുകയായിരുന്നു. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ഭഗീരഥ് ചൗധരി. താൻ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു വിഷയത്തിൽ മന്ത്രി ആദ്യം വാദിച്ചിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാങ്കിൽ ചൗധരി പണം തിരിച്ചടച്ചതായി അറിയിച്ചിട്ടുണ്ട്. ഈ സബ്‌സിഡി തുക നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന് (എൻ.എച്ച്.ബി) കൈമാറാൻ ബാങ്കിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. മൊത്തം 99.6 ലക്ഷം രൂപയാണ് അദ്ദേഹം തിരിച്ചടച്ചിട്ടുള്ളത്.





