ന്യൂഡൽഹി: വിവാദമായ നീറ്റ് യു.ജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം 13 പ്രതികൾക്കെതിരെയുള്ള ആദ്യ കുറ്റപത്രം നൽകിയത്. പരീക്ഷയ്ക്ക് മുൻപായി പ്രതികൾ ചോർത്തിയെടുത്ത 42 ചോദ്യങ്ങളും യഥാർത്ഥ പരീക്ഷാ ചോദ്യപ്പേപ്പറുമായി നൂറു ശതമാനവും സാമ്യമുള്ളതായിരുന്നുവെന്നും, ലക്ഷക്കണക്കിന് രൂപയ്ക്കാണ് ഇത് കൈമാറ്റം ചെയ്യപ്പെട്ടതെന്നും സി.ബി.ഐയുടെ കണ്ടെത്തലിൽ വ്യക്തമാക്കുന്നു. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പരിഗണനയ്ക്ക് വരും.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 12-നാണ് ഈ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മകൻ വികാസ് ബിവലിന് നീറ്റ് ചോദ്യപ്പേപ്പർ ലഭിക്കുന്നതിനായി മംഗിലാൽ ബിവൽ എന്നയാൾ ശുഭം ഖൈർനാറിനെ സമീപിച്ചതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. മംഗിലാലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ചോദ്യപ്പേപ്പർ കണ്ടെടുത്തിരുന്നു. യഷ് യാദവ് വഴിയാണ് മംഗിലാലിന് ഇത് ലഭിച്ചത്. ഇതിനായി 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. രാജസ്ഥാനിലെ സിക്കാറിൽ കോച്ചിംഗിന് പോകുന്ന സമയത്താണ് വികാസ് ബിവാലും യഷ് യാദവും തമ്മിൽ പരിചയത്തിലാകുന്നത്. പിന്നീട് മറ്റ് പ്രതികളെക്കൂടി ഉൾപ്പെടുത്തി ഇവർ ഒരു വലിയ സംഘമായി മാറുകയായിരുന്നു. ശുഭം ഖൈർനാർ ഈ ചോദ്യപ്പേപ്പർ യഷിനും വികാസിനും ദിനേഷ് ബിവാലിനും കൈമാറി. തുടർന്ന് മംഗിലാൽ ബിവൽ മറ്റ് പരീക്ഷാർത്ഥികൾക്ക് 12 ലക്ഷം രൂപയ്ക്ക് ചോദ്യപ്പേപ്പർ വിറ്റഴിച്ചതായും സി.ബി.ഐയുടെ കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.





