ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ യുവതലമുറയുടെ ശബ്ദത്തിന് കാതോർക്കണമെന്നും നിലവിലുള്ള സാഹചര്യങ്ങൾ ഏറെ സങ്കടകരമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ആശയവിനിമയത്തിൽ തടസ്സമുണ്ടാകുന്നത് ആർക്കും ഗുണം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുവാക്കളുടെ ആവശ്യങ്ങൾ ക്ഷമാപൂർവ്വം കേൾക്കാൻ തയ്യാറാകണമെന്നും പരസ്പര സമ്പർക്കം നിലയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യതലസ്ഥാനത്ത് നടക്കുന്ന സി.ജെ.പി സമരം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാർലമെന്റിലേക്കുള്ള എല്ലാ റോഡുകളിലും ബാരിക്കേഡുകൾ നിരത്തി ഗതാഗതം തടഞ്ഞിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ജന്തർമന്തറിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും വിന്യസിച്ചു. ഇന്നത്തെ സമരത്തിൽ പങ്കുചേരാൻ കോൺഗ്രസ് നേതാക്കളും എത്തിയേക്കുമെന്നാണ് വിവരം.
മറുവശത്ത്, നിരാഹാര സമരം തുടരുന്നതിനിടെ ആരോഗ്യസ്ഥിതി വഷളായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോനം വാങ്ചുകിനെ കേന്ദ്രമന്ത്രിമാർ സന്ദർശിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങുമാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ വിവരങ്ങൾ ആരാഞ്ഞത്. മൂന്നാഴ്ചയോളം ഡൽഹിയിൽ ഉപവാസമനുഷ്ഠിച്ച ശേഷമാണ് കഴിഞ്ഞദിവസം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കോക്രോച്ച് ജനതാപാർട്ടി സമരത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഈ അനുനയ നീക്കങ്ങൾ നടന്നത്. പ്രതിഷേധത്തിനിടയിൽ പോലീസ് നടപടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും കേന്ദ്രമന്ത്രി ജെ.പി. നദ്ദ സന്ദർശിച്ചു.





