നാംചി: ദക്ഷിണ സിക്കിമിലെ നാംചി ജില്ലയിലുള്ള സമ്മർദുങ്ങിൽ റോഡ് നിർമ്മാണത്തിനിടെ തുരങ്കത്തിൽ മണ്ണിടിഞ്ഞ് ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്. ഉള്ളിൽ അകപ്പെട്ട മറ്റ് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ഫയർഫോഴ്സിനൊപ്പം ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും (NDRF, SDRF) സംയുക്തമായാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മണ്ണിടിച്ചിലിനൊപ്പമുണ്ടായ മീഥെയ്ൻ വാതക ചോർച്ച രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. തുരങ്കത്തിൽ വാതകത്തിന്റെ അളവ് ഉയർന്ന നിലയിലായതിനാൽ കുടുങ്ങിയ തൊഴിലാളികളുടെ അടുത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ പോലീസും ഫയർ ആൻഡ് എമർജൻസി ഉദ്യോഗസ്ഥരും രണ്ട് തവണ തുരങ്കത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് പിന്തിരിയുകയായിരുന്നു.
മണ്ണിടിച്ചിലിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദം കേട്ടയുടനെ പുറത്തേക്ക് ഓടിയതിനാലാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു.
നിലവിലെ നിഗമനമനുസരിച്ച് 19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടപ്പുണ്ട്. ഇതിനുപുറമെ, രക്ഷാദൗത്യത്തിനായി ഉള്ളിലേക്ക് പോയ പട്ടേൽ എഞ്ചിനീയറിംഗിലെ മൂന്ന് പേരിൽ രണ്ടുപേരും അവിടെ അകപ്പെട്ടതായി വിവരമുണ്ട്. എൻഡിആർഎഫ് സംഘം തൊഴിലാളികളുടെ അടുത്തെത്തിയാൽ മാത്രമേ ഉള്ളിലുള്ളവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.




