തിരുവനന്തപുരം: അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിലും മിനിസ്‌ക്രീനിലും ശ്രദ്ധേയനായ സാന്നിധ്യമാണ് പി. ശ്രീകുമാർ. നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരം, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും ഇന്നത്തെ തന്റെ നിലനിൽപ്പിന് കാരണക്കാരൻ അദ്ദേഹമാണെന്നും വ്യക്തമാക്കി. 'കാൻ ചാനൽ മീഡിയ'യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ആദ്യ രണ്ട് സിനിമകൾ നിർമ്മിച്ച് കടുത്ത സാമ്പത്തിക ബാധ്യതയിലായ കാലത്ത് വാടകവീട്ടിലായിരുന്നു താമസമെന്നും, തുടർന്നുപോകാൻ ഒരു കൊമേഴ്സ്യൽ ചിത്രം കൂടിയേ തീരൂ എന്ന നിലയിലായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ഈ ദുരവസ്ഥയറിഞ്ഞ് മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ച് തീയതി (ഡേറ്റ്) നൽകുകയും 'വിഷ്ണു' എന്ന സിനിമ ചെയ്യാൻ അവസരമൊരുക്കുകയുമായിരുന്നു. തനിക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാനും ഒരു വീട് വെക്കാനും വേണ്ടിയാണ് മമ്മൂട്ടി ആ സിനിമയുടെ കാര്യങ്ങൾ മുഴുവൻ മുന്നിൽ നിന്ന് ചെയ്തത്. ആ ചിത്രം നൽകിയ വിജയത്തിലൂടെ തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രസ്തുത സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട് ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രം വൻവിജയമായി മാറി. തുടർന്ന് അഭിനയരംഗത്തേക്ക് കടന്നുവരാനും, സമ്പാദിക്കാനും, നഷ്ടപ്പെട്ടുപോയ സ്വത്തുക്കൾ തിരിച്ചുപിടിക്കാനും തനിക്ക് സാധിച്ചത് ആ തുടക്കത്തിൽ നിന്നാണ്. തന്നെ സംബന്ധിച്ച് യേശുക്രിസ്തു നേരിട്ടെത്തി തലയിൽ കൈവെച്ച് അനുഗ്രഹിച്ചതുപോലെയുള്ള അനുഭവമായിരുന്നു മമ്മൂട്ടിയുടെ ആ സഹായം. ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം അദ്ദേഹം തുണയായി നിന്നിട്ടുണ്ട്.
ആ ചിത്രം വഴി ലഭിച്ച വരുമാനം കൊണ്ടാണ് മകനെ എൻജിനീയറിങ് പഠിപ്പിക്കാൻ കഴിഞ്ഞത്. മകൻ പഠനം പൂർത്തിയാക്കിയ ഉടൻ വിദേശത്തേക്ക് അയക്കുന്നതിലും മമ്മൂട്ടിയുടെ വലിയ സഹായമുണ്ടായിരുന്നു. ജീവിതത്തിലെ വഴിത്തിരിവുകൾ ഒരുക്കിത്തന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും, അദ്ദേഹം ഇനി എങ്ങനെ പെരുമാറിയാലും തന്റെ ഹൃദയത്തിൽ നിന്ന് മാറ്റാനാകില്ലെന്നും തനിക്കൊരിക്കലും ഒരു ഉപദ്രവവും ചെയ്യാത്ത ആളാണ് അദ്ദേഹമെന്നും പി. ശ്രീകുമാർ കൂട്ടിച്ചേർത്തു.





