ആർ.ജെ. ബാലാജി സംവിധാനം ചെയ്ത സൂര്യ ചിത്രം 'കറുപ്പ്' തിയേറ്ററുകളിൽ വൻ വിജയം കൊയ്യുന്നുണ്ടെങ്കിലും, വലിയ സാമ്പത്തിക പ്രതിസന്ധികൾ മറികടന്നാണ് സിനിമ തീയേറ്ററുകളിലെത്തിയത്. സാമ്പത്തിക തടസ്സങ്ങളെത്തുടർന്ന് അവസാന നിമിഷത്തിൽ ചിത്രത്തിന്റെ പ്രാരംഭ പ്രദർശനങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു. നിർമ്മാണ പങ്കാളികൾ തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതാണ് റിലീസ് വൈകാൻ കാരണമായതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, വ്യക്തിപരമായി വായ്പയെടുത്താണ് താൻ ആ പ്രതിസന്ധിക്ക് പരിഹാരം കണ്ടതെന്ന് നടൻ സൂര്യ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്റെ റിലീസിനായി തിയേറ്റർ ഉടമകളും ഫിനാൻഷ്യർമാരും അടക്കം എല്ലാവരും പൂർണ്ണ പിന്തുണ നൽകിയെന്നും താരം പറഞ്ഞു. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഈ സങ്കീർണ്ണ ഘട്ടത്തിൽ ഒപ്പം നിന്ന ഭാര്യയും നടിയുമായ ജ്യോതികയ്ക്കും സൂര്യ നന്ദി അറിയിച്ചു.
"അവസാന ഘട്ടത്തിലുണ്ടായ ഒരു സാമ്പത്തിക ബാധ്യതയായിരുന്നു അത്. വലിയ തുക വായ്പയെടുത്ത് ആ റിസ്ക് ഏറ്റെടുക്കാൻ സമ്മതം തന്നതിന് ജ്യോതികയോടാണ് നന്ദി പറയേണ്ടത്. എന്നെ പൂർണ്ണമായി വിശ്വസിച്ചാണ് ആ വലിയ കടബാധ്യത ഏറ്റെടുക്കാൻ അവൾ സമ്മതിച്ചത്. ഇത്രയും വലിയ തുകയുടെ ബാധ്യത വരുമ്പോൾ അത് പ്രത്യക്ഷമായോ പരോക്ഷമായോ ഞങ്ങളുടെ കുടുംബത്തെയും ബാധിക്കാം. എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ പോലും ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒന്നിച്ചുനിന്ന് അതിനെ നേരിടുമെന്ന ഉറച്ച ബോധ്യം അവൾക്കുണ്ടായിരുന്നു," സൂര്യ പറഞ്ഞു.
"ബാലാജി, രാജീവ് ഉൾപ്പെടെയുള്ള നിരവധി ആളുകൾ രണ്ടു വർഷത്തിലേറെയായി തങ്ങളുടെ സമയവും കഠിനാധ്വാനവുമാണ് ഈ ചിത്രത്തിനായി നൽകിയത്. ഒട്ടനവധി ആളുകളുടെ പ്രതീക്ഷകൾ ഈ സിനിമയുടെ റിലീസിനെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. ഫിനാൻഷ്യർമാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ ലഭിച്ചു. തിയേറ്റർ ഉടമകളും ഫിനാൻഷ്യർമാരും അടക്കം സിനിമയുടെ ഭാഗമായ എല്ലാവരും ഒരുപോലെ കൈകോർത്തു. ഏവരുടെയും കൂട്ടായ പരിശ്രമ ഫലമായാണ് ഒടുവിൽ സിനിമ തിയേറ്ററുകളിൽ വിജയകരമായി എത്തിയത്," എന്നും സൂര്യ കൂട്ടിച്ചേർത്തു.





