മലപ്പുറം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വ്ലോഗർ ദിൽഷാദ്, തന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം സംഭവിച്ച മുഴുവൻ കാര്യങ്ങളും വിശദമായി തുറന്നുപറയാമെന്ന് അറിയിച്ചു. പ്രചരിക്കുന്ന തെറ്റായ വാർത്തകളിൽ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജന്മനാട്ടിൽ തിരിച്ചെത്തിയ ശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിലായിരുന്നു ദിൽഷാദ് ചികിത്സയിലുണ്ടായിരുന്നത്.
"നിലവിൽ ചികിത്സ തുടർന്നുകൊണ്ടിരിക്കുകയാണ്. സംസാരിക്കാൻ പ്രയാസമുള്ളതിനാലാണ് വീഡിയോ എടുത്ത് കാര്യങ്ങൾ നിങ്ങളോട് വിശദീകരിക്കാൻ സാധിക്കാത്തത്. ചികിത്സ പൂർത്തിയാക്കി വന്ന് വിവരങ്ങൾ വ്യക്തമാക്കാനുള്ള സമയം എനിക്ക് തരണം. ആളുകളുടെ ഊഹാപോഹങ്ങൾക്കും വിധികൾക്കും ചെവികൊടുക്കരുത്. മുഖമടിച്ചാണ് വീണത്, അതിനാൽ സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. അപകടസമയത്ത് തലയിൽ ഹെൽമറ്റ് ഉണ്ടായിരുന്നുവെങ്കിലും അത് തെറിച്ചുപോയി. സോഷ്യൽ മീഡിയയിലെ അനാവശ്യ പ്രചാരണങ്ങൾ കാരണം എന്റെ ബന്ധുക്കൾക്കും എന്നെ സ്നേഹിക്കുന്നവർക്കും ഏറെ പ്രയാസങ്ങളുണ്ടായി. ഈ ഘട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു," എന്ന് വീഡിയോയിലൂടെ ദിൽഷാദ് പറഞ്ഞു.





