യുവതാരം നസ്‌ലനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് 'മോളിവുഡ് ടൈംസ്'. ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ നസ്‌ലന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ, സിനിമയെ ചുറ്റിപ്പറ്റിയുള്ള ആരാധകരുടെ സംശയങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. ചിത്രത്തിലെ പല കഥാപാത്രങ്ങളും യഥാർത്ഥ സിനിമാ പ്രവർത്തകരെ ആസ്പദമാക്കിയുള്ളതാണെന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനടക്കം ആരാധകരുടെ ചോദ്യങ്ങൾക്കാണ് ഇൻസ്റ്റഗ്രാമിലൂടെ അഭിനവ് വ്യക്തത വരുത്തിയത്.
'മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ സത്യമുണ്ടോ?', എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ഒരാൾ ഉന്നയിച്ച ചോദ്യം. ഇതിന് അഭിനവ് നൽകിയ മറുപടി ഇങ്ങനെയാണ്: "ഏത് കഥാപാത്രം ആരാണെന്ന് വെറുതെ കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, ആ കഥാപാത്രങ്ങളിലൂടെ ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാവരും ചർച്ച ചെയ്തിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ സിനിമ പൂർണ്ണമായും ഭാവനയിൽ നിന്ന് രൂപപ്പെടുത്തിയതാണെന്നും, ഞാനും രാമുവും ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യരുടെ സവിശേഷതകൾ കൂട്ടിച്ചേർത്താണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചതെന്നും മുൻപ് അഭിമുഖങ്ങളിൽ ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്റെ ജീവിതാനുഭവങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്, എന്നാൽ അവയിലേറെയും ഭാവന കലർത്തിയാണ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് അത് വേർതിരിച്ചറിഞ്ഞ് ഒരു നിഗമനത്തിലെത്താൻ സാധിക്കില്ല. ആരെയെങ്കിലും തുറന്നുകാട്ടുകയായിരുന്നു എന്റെ ലക്ഷ്യമെങ്കിൽ, ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ മതിയായിരുന്നു. ചില അപ്രിയ സത്യങ്ങളെക്കുറിച്ച് സംവദിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം, അതിൽ കൂടുതലൊന്നുമില്ല."അഭിനവ് വ്യക്തത വരുത്തി.





