ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ട്. എന്നാൽ, വരുന്ന ഫെബ്രുവരിയിൽ നിലവിലെ കാലാവധി പൂർത്തിയാകുന്നതുവരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുമെന്ന് വിഷയവുമായി ബന്ധപ്പെട്ട വ്യക്തിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിഷയത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്ത് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് വിവരമറിയിച്ചയാൾ ഇക്കാര്യം വ്യക്തമാക്കിയത്.
എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തെച്ചൊല്ലി ടാറ്റാ സൺസും ടാറ്റാ ട്രസ്റ്റും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ടാറ്റാ ഗ്രൂപ്പിന്റെ വിവിധ ബിസിനസ് മേഖലകൾ കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയത്തുതന്നെയാണ് ഈ പുതിയ വികാസം.
ഏകദേശം 400 ബില്യൺ ഡോളർ മൂല്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മാതൃ സ്ഥാപനമാണ് (ഹോൾഡിംഗ് കമ്പനി) ടാറ്റാ സൺസ്. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), ടാറ്റാ മോട്ടോഴ്‌സ്, എയർ ഇന്ത്യ എന്നിവയടക്കം മുപ്പതിലധികം കമ്പനികളുടെ നിയന്ത്രണം ഇതിനാണ്. ടാറ്റാ ഗ്രൂപ്പിന്റെ ചാരിറ്റബിൾ വിഭാഗമായ ടാറ്റാ ട്രസ്റ്റിനാണ് ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരി ഉടമസ്ഥതയുള്ളത്.
ചന്ദ്രശേഖരന്റെ സേവനകാലാവധി നീട്ടിനൽകുന്ന കാര്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ തീരുമാനമെടുക്കുന്നത് ടാറ്റാ സൺസ് നീട്ടിവെച്ചിരുന്നു. ടാറ്റാ ട്രസ്റ്റ് ചെയർമാനായ നോയൽ ടാറ്റ ഇതിനെതിരെ നിലപാടെടുത്തതാണ് തീരുമാനത്തിന് തടസ്സമായതെന്ന് മുൻപ് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ടാറ്റാ സൺസിനെ ഒരു കാരണവശാലും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് നൽകണമെന്നതടക്കമുള്ള നിബന്ധനകൾ നോയൽ ടാറ്റ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത്തരമൊരു വാഗ്ദാനം നൽകാൻ ചന്ദ്രശേഖരൻ കൂട്ടാക്കിയില്ല. ഇതിനുപുറമേ, ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലിയും ഇരുവിഭാഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു.





