ചെറുപട്ടണങ്ങളെ കേന്ദ്രീകരിച്ച് കുറഞ്ഞ നിരക്കിലുള്ള പുതിയ തിയേറ്റർ ശൃംഖല ആരംഭിക്കാൻ ഒരുങ്ങി പി.വി.ആർ ഐനോക്സ്. 'സ്മാർട്ട് സിനിമ' (Smart Cinema) എന്ന പേരിൽ വരുന്ന മൂന്ന് വർഷത്തിനകം 300 പുതിയ സിനിമാശാലകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മുസഫർപൂർ, ബറാക്ക്പൂർ, ഹനുമാൻഗഡ് തുടങ്ങിയ നഗരങ്ങളിലാണ് പുതിയ തിയേറ്ററുകൾ സജ്ജമാവുക. ഫ്രാഞ്ചൈസി ഉടമസ്ഥതയിലായിരിക്കും ഇവയെങ്കിലും തിയേറ്ററുകളുടെ പ്രവർത്തനം പൂർണ്ണമായും പി.വി.ആർ ഐനോക്സ് നേരിട്ട് നിർവ്വഹിക്കും.
കമ്പനിയുടെ അടുത്ത ഘട്ട വളർച്ച ഇത്തരം ചെറിയ നഗരങ്ങളിൽ നിന്നായിരിക്കുമെന്ന് പി.വി.ആർ ഐനോക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജ്ലി പറഞ്ഞു. തങ്ങളുടെ സ്വന്തം നാടുകളിൽ തന്നെ മികച്ച നിലവാരത്തിലുള്ള സിനിമാനുഭവം ആസ്വദിക്കാൻ അവിടെയുള്ള ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്മാർട്ട് സിനിമ'കളിൽ പരമാവധി ടിക്കറ്റ് നിരക്ക് 175 രൂപയായിരിക്കും. വലിയ മെട്രോ നഗരങ്ങളിലെ പി.വി.ആർ ഐനോക്സ് തിയേറ്ററുകളിലെ ശരാശരി ടിക്കറ്റ് തുകയേക്കാൾ ഏകദേശം 40 ശതമാനത്തോളം കുറവാണിത്. ടിക്കറ്റ് നിരക്കിന് പുറമെ, പോപ്പ്കോൺ, നാച്ചോസ് തുടങ്ങിയ ഭക്ഷണ സാധനങ്ങളും ഇവിടെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. ചെറുപട്ടണങ്ങളിൽ ഭൂമി, വൈദ്യുതി, ജീവനക്കാരുടെ വേതനം എന്നിവയ്ക്കുള്ള ചെലവ് കുറവായതിനാലാണ് കുറഞ്ഞ നിരക്കിൽ സേവനം നൽകാൻ സാധിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.





