മുംബൈ: 'ഒടിപി ഫാമിംഗ്' രീതിയിലൂടെ അന്യരാജ്യങ്ങളിലെ തട്ടിപ്പുകാർക്ക് ഇന്ത്യൻ വാട്സ്ആപ്പ് നമ്പറുകൾ എത്തിച്ചുനൽകിയിരുന്ന അന്താരാഷ്ട്ര സൈബർ സംഘത്തെ മുംബൈ പോലീസ് വലയിലാക്കി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നംഗ സംഘത്തിൽ നിന്നും 669 പ്രവർത്തനക്ഷമമായ സിം കാർഡുകളും 100 മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രമോദ് കുമാർ (ബിപിൻ), ധർമേന്ദ്ര ഗുപ്ത, രാജീവ് കുമാർ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. മുംബൈ ക്രൈം ബ്രാഞ്ചിന്റെ വെസ്റ്റ് റീജിയൺ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ഷെയർ മാർക്കറ്റ് നിക്ഷേപങ്ങളുടെ പേരിൽ ഇന്ത്യക്കാരെ പറ്റിച്ച് പണം തട്ടിയ കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ മാഫിയക്ക് ഒത്താശ ചെയ്തുകൊടുത്തിരുന്നത് ഈ സംഘമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. 22.30 ലക്ഷം രൂപ നഷ്ടപ്പെട്ട വ്യക്തി നൽകിയ പരാതിയാണ് വിപുലമായ ഈ തട്ടിപ്പ് ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. പ്രമുഖ നിക്ഷേപ കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന വാട്സ്ആപ്പ് വഴി ഇരയെ സമീപിച്ച തട്ടിപ്പുകാർ, വൻ ലാഭം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
'പോയിന്റ് ഓഫ് സെയിൽ' ഏജന്റായ രാജീവ് ഗുപ്ത, വിവരമൊന്നുമില്ലാത്ത സാധാരണക്കാരായ ആളുകളുടെ വ്യക്തിഗത രേഖകൾ ദുരുപയോഗം ചെയ്ത് അവരുടെ പേരിൽ രഹസ്യമായി സിം കാർഡുകൾ ആക്റ്റിവേറ്റ് ചെയ്തു. തുടർന്ന് കമ്മീഷൻ വ്യവസ്ഥയിൽ ധർമേന്ദ്ര ഗുപ്ത മുഖേന ഈ സിമ്മുകൾ പ്രമോദ് കുമാറിലേക്ക് എത്തിക്കുകയായിരുന്നു. 'ഒടിപി ഫാമിംഗി'നായി സാധാരണ കീപാഡ് ഫോണുകളിൽ ഈ സിം കാർഡുകൾ ഇട്ടാണ് പ്രമോദ് പ്രവർത്തിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിക്കാൻ ആവശ്യമായ വെരിഫിക്കേഷൻ ഒ.ടി.പികൾ ടെലിഗ്രാം വഴി കംബോഡിയയിലെ സംഘങ്ങൾക്ക് കൈമാറി; ഒരു ഒ.ടി.പിക്ക് ക്രിപ്റ്റോകറൻസി രൂപത്തിൽ 13 യു.എസ് ഡോളർ നിരക്കിലാണ് ഇവർ വിറ്റിരുന്നത്.
ലഭിക്കുന്ന ഇന്ത്യൻ വാട്സ്ആപ്പ് നമ്പറുകൾ മുഖേനയാണ് വിദേശ തട്ടിപ്പുകാർ ഇന്ത്യയിലെ ആളുകളെ ബന്ധപ്പെട്ടിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വാടകയ്‌ക്കെടുത്ത വ്യാജ (മ്യൂൾ) ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്. പ്രതികളിൽ നിന്നായി 91 കീപാഡ് ഫോണുകൾ, ഒൻപത് സ്മാർട്ട്‌ഫോണുകൾ, 669 സജീവ സിം കാർഡുകൾ, ഒരു സി.പി.യു, വൈ-ഫൈ റൂട്ടർ, ഫിംഗർപ്രിന്റ് സ്കാനർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സംഘവുമായി ബന്ധമുള്ള മറ്റ് കണ്ണികളെ വലയിലാക്കാനും തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്താനുമായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.





