ന്യൂയോർക്ക്: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ വലുപ്പം കൃത്യമായി അടയാളപ്പെടുത്തുന്ന പുതിയ ലോക ഭൂപടം അംഗീകരിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ചരിത്രപ്രമേയം പാസാക്കി. ടോഗോ മുന്നോട്ടുവെച്ചതും ആഫ്രിക്കൻ യൂണിയൻ പൂർണ്ണമായി പിന്തുണച്ചതുമായ 'മാപ്പ് തിരുത്തുക' (Correct the Map) എന്ന പ്രമേയം, ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള 164 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പാസായത്. എന്നാൽ ഈ നീക്കത്തിനെതിരെ വോട്ട് ചെയ്ത ഒരേയൊരു രാജ്യം അമേരിക്കയായിരുന്നു; ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
യു.എന്നിലെ ഈ പ്രമേയത്തിന് നിയമപരമായ ബാധ്യതകളൊന്നുമില്ലെങ്കിലും ആഗോളതലത്തിൽ വിവിധ സ്ഥാപനങ്ങൾ ഉപയോഗിച്ചുവരുന്ന ലോക ഭൂപടങ്ങളിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ ഇത് വഴിയൊരുക്കും. പതിനാറാം നൂറ്റാണ്ടു മുതൽ പരക്കെ ഉപയോഗിക്കുന്ന 'മെർക്കാറ്റർ' ഭൂപടം വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലിപ്പമുള്ള ആഫ്രിക്കയെ, ഗ്രീൻലാൻഡിന് തുല്യമായ അളവിലാണ് മെർക്കാറ്റർ ഭൂപടത്തിൽ കാണിച്ചിരുന്നത്. ഇത് ഭൂമധ്യരേഖയോട് ചേർന്നുകിടക്കുന്ന രാജ്യങ്ങളുടെ യഥാർത്ഥ ശേഷിയെയും വികസന ആവശ്യങ്ങളെയും ചെറുതാക്കിക്കാണിക്കാൻ ഇടയാക്കുന്നുവെന്നതായിരുന്നു പ്രധാന ആക്ഷേപം.
1569-ൽ ഫ്ലെമിഷ് ഭൂപട നിർമ്മാതാവായ ജെറാർഡസ് മെർക്കാറ്ററാണ് ഈ ഭൂപടം തയ്യാറാക്കിയത്. യൂറോപ്യൻ നാവികർക്ക് സമുദ്രസഞ്ചാരം എളുപ്പമാക്കുക എന്നതായിരുന്നു ഇതിന്റെ മുഖ്യ ലക്ഷ്യം. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലം ദ്വിമാന പ്രതലത്തിലേക്ക് (2D) പകർത്തുമ്പോഴുണ്ടാകുന്ന പരിമിതികളാണ് വിസ്തൃതിയിലെ ഈ വൈകല്യങ്ങൾക്ക് കാരണമായത്. ഭൂമിയുടെ സ്വാഭാവിക വളവിനെ പ്രതിഫലിപ്പിക്കുന്ന മെർക്കാറ്റർ മാപ്പിൽ, ഭൂമധ്യരേഖയോട് ചേർന്ന രാജ്യങ്ങൾ യഥാർത്ഥത്തിലുള്ളതിനേക്കാൾ ചെറുതായും ധ്രുവങ്ങളോട് ചേർന്ന പ്രദേശങ്ങൾ വളരെ വലുതായും കാണപ്പെട്ടു. ഈ പോരായ്മ പരിഹരിക്കാനായി 2018-ൽ കാർട്ടോഗ്രാഫർമാരുടെ ഒരു സംഘം 'ഈക്വൽ എർത്ത് പ്രൊജക്ഷൻ' (Equal Earth projection) എന്ന പേരിൽ ആധുനിക ഭൂപടം രൂപകൽപ്പന ചെയ്തു. രാജ്യങ്ങളുടെ യഥാർത്ഥ വിസ്തൃതി കൃത്യമായ അനുപാതത്തിൽ നിലനിർത്തുന്ന ഈ മാപ്പ്, എല്ലാ ഭൂഖണ്ഡങ്ങളുടെയും പ്രത്യേകിച്ച് ആഫ്രിക്കയുടെ വലിപ്പം കൃത്യതയോടെ അടയാളപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി ഫെബ്രുവരിയിൽ ആഫ്രിക്കൻ യൂണിയനിലെ 54 അംഗരാജ്യങ്ങളും അംഗീകരിച്ചിരുന്നു.
അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാൻ, മെക്സിക്കോ, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് ചേർത്തുവെച്ചാലും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇനിയും സ്ഥലമുണ്ടാകുമെന്ന് '#CorrectTheMap' എന്ന ക്യാമ്പയിൻ ചൂണ്ടിക്കാണിക്കുന്നു. നീതിയുക്തമായൊരു ലോകം പടുത്തുയർത്തുന്നത് നീതിയുക്തമായൊരു ഭൂപടത്തിൽ നിന്നാണെന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡുസി റോയിട്ടേഴ്സിനോട് പ്രതികരിച്ചു. മാപ്പുകൾ ഒരിക്കലും നിഷ്പക്ഷമല്ലെന്നും, ജനതയെയും ഭൂഖണ്ഡങ്ങളെയും ലോകം എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ സ്വാധീനിക്കാൻ അവയ്ക്ക് കഴിയുമെന്നും അദ്ദേഹം മുൻപ് യു.എൻ യോഗത്തിലും പറഞ്ഞിരുന്നു.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോയും ഈ നീക്കത്തെ പിന്തുണച്ചു. തങ്ങൾ മെർക്കാറ്റർ ഭൂപടത്തിന്റെ ഉപയോഗം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂപടം മാറ്റിവരച്ചതുകൊണ്ട് ലോകത്ത് പെട്ടെന്ന് മാറ്റമുണ്ടാകില്ലെങ്കിലും തെറ്റായ ഒരു ചിത്രീകരണം തിരുത്തുന്നത് സത്യം വെളിപ്പെടുത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, ജനറൽ അസംബ്ലിയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും പരിഹസിക്കുന്നതാണ് ഈ പ്രമേയമെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി യാരിന ഫെറൻസെവിച്ച് പ്രതികരിച്ചു. ആഗോള സമാധാനം, സമൃദ്ധി, സൗഹൃദം തുടങ്ങിയ ഗൗരവതരമായ വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതിന് പകരം, പതിനാറാം നൂറ്റാണ്ടിലെ മാപ്പുകളെക്കുറിച്ചും 'ജ്ഞാനപരമായ നീതിയെ'ക്കുറിച്ചും ചർച്ച ചെയ്യാനാണ് ഈ വേദി ഉപയോഗിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. അറ്റ്ലാന്റിക് അടിമക്കച്ചവടത്തെ മനുഷ്യരാശിക്കെതിരായ മഹാപാതകമായി പ്രഖ്യാപിച്ച പ്രമേയത്തെയും യു.എസ് മുൻപ് എതിർത്തിരുന്നു.
ഭൂപടങ്ങളിൽ ആഫ്രിക്കയെ തെറ്റായി കാണിക്കുന്നത് കേവലമൊരു സാങ്കേതിക പിഴവല്ലെന്നും മറിച്ച് അതൊരു ആഖ്യാനപരമായ പക്ഷപാതമാണെന്നും 'ആഫ്രിക്ക നോ ഫിൽട്ടർ' സംഘടനയുടെ പ്രതിനിധി ലെറാത്തോ മൊഗോത്‌ലെ ബി.ബി.സിയോട് വ്യക്തമാക്കി. മെർക്കാറ്റർ രീതിക്കെതിരായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇവരുടെ പ്രധാന ലക്ഷ്യം ആഫ്രിക്കയെക്കുറിച്ചുള്ള മുൻവിധികളും തെറ്റായ വിവരങ്ങളും ഇല്ലാതാക്കുക എന്നതാണ്. ആഫ്രിക്കയുടെ വൻ വിഭവസമ്പത്തിനെയും ജനസംഖ്യയെയും നിക്ഷേപ സാധ്യതകളെയും മെർക്കാറ്റർ ഭൂപടം പരോക്ഷമായി തമസ്കരിക്കുകയായിരുന്നുവെന്ന് കെനിയൻ ഭൂമിശാസ്ത്രജ്ഞനായ കിയോകോ മുഎൻഡോ നിരീക്ഷിച്ചു. ഭൂപടങ്ങൾ വഴി കാട്ടാൻ മാത്രമുള്ളതല്ലെന്നും രാഷ്ട്രീയ-സാമ്പത്തിക കാഴ്ചപ്പാടുകളെ നിർണ്ണയിക്കുന്നതിൽ അവയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





