വാഷിംഗ്ടൺ: ഇറാനെ ലക്ഷ്യമിട്ട് നിലവിൽ വൻതോതിലുള്ള സൈനിക നീക്കങ്ങളൊന്നും നടക്കുന്നില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പലുകളുടെ സഞ്ചാരം തടസ്സമില്ലാതെ ഉറപ്പുവരുത്താനുള്ള സുരക്ഷാ നടപടികൾ മാത്രമാണ് യു.എസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് ജലപാതയിലെ കപ്പലുകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കാതെ അവരുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കും അമേരിക്ക തയ്യാറല്ലെന്നും വാൻസ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ ഇറാനെക്കാളും മറ്റ് പല രാജ്യങ്ങളെക്കാളും തികഞ്ഞ ഉത്തരവാദിത്തത്തോടെയുള്ള നിലപാടാണ് ചൈന സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാനുമായുള്ള ഇപ്പോഴത്തെ സംഘർഷാവസ്ഥയെ ഒരു യുദ്ധമായി ചിത്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ജെ.ഡി. വാൻസ് പറഞ്ഞു. എന്നിരുന്നാലും, യുദ്ധം ഉൾപ്പെടെയുള്ള സകല സാധ്യതകളും പരിഗണനയിലുണ്ട്. ഈ നിമിഷത്തിൽ ഇറാനെതിരെ നേരിട്ടുള്ള വെടിവെയ്പുകളോ മിസൈൽ വർഷങ്ങളോ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളോട് യു.എസ് വൈസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.





