വാഷിംഗ്ടൺ: ഗാസയിൽ പുതിയൊരു സമാധാന കരാർ നിലവിൽ വന്നതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. 'ബോർഡ് ഓഫ് പീസി'ന്റെ മേൽനോട്ടത്തിലാണ് ചരിത്രപ്രധാനമായ ഈ ഉടമ്പടിയെന്ന് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഹമാസ് ഉൾപ്പെടെയുള്ള മുഴുവൻ സായുധ ഗ്രൂപ്പുകളെയും നിരായുധീകരിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി.
തന്റെ 'ട്രംപ്-20 പോയിന്റ് പ്ലാൻ' നടപ്പിലാക്കുന്നതിലെ വളരെ പ്രധാനപ്പെട്ടൊരു നാഴികക്കല്ലായാണ് ഈ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഘട്ടംഘട്ടമായാണ് കരാറിലെ വ്യവസ്ഥകൾ പ്രാവർത്തികമാക്കുക. നിരായുധീകരണ നടപടികൾ മുന്നോട്ടുപോകുന്നതിനനുസരിച്ച് ഇസ്രയേലി സൈന്യം അവിടെനിന്ന് പൂർണ്ണമായി പിൻവാങ്ങും. പ്രദേശത്ത് ക്രമസമാധാനവും ശാന്തിയും നിലനിർത്തുന്നതിന് പലസ്തീൻ പൊലീസിനൊപ്പം അന്താരാഷ്ട്ര സ്റ്റെബിലൈസേഷൻ സേനയും പ്രവർത്തിക്കുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സമാധാന ശ്രമങ്ങൾക്ക് മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
പലസ്തീൻ ജനതയുടെ ക്ഷേമത്തിനായി സമാധാന ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ പലസ്തീൻ ഗവൺമെന്റ് ഗാസയുടെ ഭരണം ഏറ്റെടുക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ കരാറെന്ന് ട്രംപ് പറഞ്ഞു. അതേസമയം തന്നെ, ഇസ്രയേലിന് അർഹമായ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





