വാഷിംഗ്ടൺ: ഇറാനിലെ 'പിക്കാക്സ് മൗണ്ടൻ' ആണവ സമുച്ചയത്തിന് നേരെ അമേരിക്ക വൈകാതെ തന്നെ കടുത്ത ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി പ്രെസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. 'പിക്കാക്സ് മൗണ്ടൻ' പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ യുഎസ് ശക്തമായ പ്രഹരമേൽപ്പിക്കുമെന്നും അത് പ്രതിരോധിക്കാൻ ഇറാന് സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
സാധാരണഗതിയിൽ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കാറില്ലെന്നും, എതിരാളികൾക്ക് ഇത് തടയാൻ സാധിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നെങ്കിൽ താൻ ഇപ്രകാരം തുറന്നുപറയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കേന്ദ്രത്തിലേക്ക് ഇറാൻ ആണവ സെൻട്രിഫ്യൂജുകൾ മാറ്റിസ്ഥാപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടും ട്രംപ് പ്രതികരിച്ചു. 'അതിനെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ആണവവസ്തുക്കളുടെ നീക്കമാണ് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്, അതാണ് നിർണായകം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മധ്യ ഇറാനിലെ നത്താൻസ് പ്രദേശത്തുനിന്ന് ഏകദേശം ഒരു മൈൽ തെക്കായാണ് ഈ ഭൂഗർഭ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആണവ ഇന്ധന ഉൽപ്പാദനത്തിനാവശ്യമായ സെൻട്രിഫ്യൂജുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള ഭാവി സംവിധാനമാണിതെന്ന് 2020-ൽ ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അറിയിച്ചിരുന്നതാണ്. കഴിഞ്ഞ ആഴ്ച റേഡിയോ അവതാരകൻ ഹ്യൂ ഹ്യൂയിറ്റിന് നൽകിയ അഭിമുഖത്തിലും പിക്കാക്സ് മൗണ്ടനെ ഉടൻ ലക്ഷ്യമിട്ടേക്കുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു.



