Malayali Media
Special Stories

ഇന്ത്യൻ ബിസിനസ് രംഗത്തെ ഫീനിക്സ് പക്ഷി : രാജ്മോഹൻ പിള്ളയുടെ ഐതിഹാസിക ജീവിതം

Admin User24 Aug 20269 views 3 min read
ഇന്ത്യൻ ബിസിനസ് രംഗത്തെ ഫീനിക്സ് പക്ഷി : രാജ്മോഹൻ പിള്ളയുടെ ഐതിഹാസിക ജീവിതം
Advertisement

ജീവിതത്തിലെ ദുരിതക്കടൽ നീന്തിക്കയറി വിജയത്തിന്റെ കൊടുമുടിയിലെത്തിയ ബീറ്റാ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ രാജ്മോഹൻ പിള്ളയുടെ ജീവിതം ഏതൊരു സാധാരണക്കാരനും വലിയൊരു പാഠപുസ്തകമാണ്. പതിനെട്ടാമത്തെ വയസ്സിൽ സ്വന്തം ചുമലിലായ  40 കോടിയുടെ കടബാധ്യതയിൽ നിന്നും പൊരുതിക്കയറിയ അദ്ദേഹം ഇന്ന് ലോകമറിയുന്നൊരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ അമരക്കാരനാണ്. പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതാണ് വിജയത്തിലേക്ക് എത്തിക്കുന്നതെന്ന വലിയ പാഠമാണ് അദ്ദേഹം സമൂഹത്തിന് നൽകുന്നത്.

പഠനകാലത്തെ ബാധ്യതകളും 175 ലീഗൽ കേസുകളും

ബികോം ഒന്നാം വർഷം പഠിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ അച്ഛൻ അസുഖബാധിതനായി ആശുപത്രിയിലാകുന്നത്. ശനിയാഴ്ചകളിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കേണ്ടതുൾപ്പെടെയുള്ള വലിയ ഉത്തരവാദിത്തങ്ങൾ അങ്ങനെ അദ്ദേഹത്തിന്റെ ചുമലിലായി. പഠനവും ബിസിനസ്സും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ആ പ്രായത്തിൽ അദ്ദേഹം ബിസിനസിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു. അന്ന് കമ്പനിയുടെ പേരിൽ 175 ലീഗൽ കേസുകളുണ്ടായിരുന്നു. മൂന്നര കോടിയുടെ ആകെ ആസ്തിയും 40 കോടിയുടെ കടവും! സ്വത്തുക്കളെല്ലാം അറ്റാച്ച് ചെയ്യപ്പെട്ടതിനാൽ വീടോ സ്ഥലമോ വിറ്റ് കടം വീട്ടാൻ പോലുമുള്ള സാഹചര്യമുണ്ടായിരുന്നില്ല. താൻ യാത്ര ചെയ്തിരുന്ന കാർ പോലും അറ്റാച്ച് ചെയ്യപ്പെട്ടതിനാൽ പുതിയതൊന്ന് വാങ്ങാനോ പഴയത് വിൽക്കാനോ കഴിയാത്ത അവസ്ഥ.

ബാങ്കുകളുടെയും ഇൻകംടാക്സിന്റെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദങ്ങളും ദ്രോഹങ്ങളും ആ ചെറുപ്പക്കാരനെ വല്ലാതെ തളർത്തി. എന്നാൽ ഒറ്റമൂലികളോ എളുപ്പവഴികളോ ഇല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഓരോ പ്രശ്നത്തെയും പതുക്കെ നേരിടാൻ തുടങ്ങി. ബാധ്യതകൾ വീട്ടാൻ താൻ തയ്യാറാണെന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. ക്രെഡിറ്റിൽ സാധനങ്ങൾ ലഭിക്കാൻ പലരെയും സമീപിച്ചപ്പോൾ നിരവധി തവണ 'നോ' കേൾക്കേണ്ടി വന്നെങ്കിലും, ചിലർ നൽകിയ 'യെസ്' അദ്ദേഹത്തിന് കരുത്തായി. അക്കാലത്ത് 55 ലക്ഷം രൂപ പലിശ ഇനത്തിൽ മാത്രം അദ്ദേഹത്തിന് നൽകേണ്ടി വന്നു. പ്രതിമാസം അടയ്ക്കേണ്ട ഇന്നത്തെ ഇഎംഐ സംവിധാനമായിരുന്നില്ല അന്ന്, മറിച്ച് വർഷം തോറും അടയ്ക്കുന്ന രീതിയായതിനാൽ കൃത്യമായ ഫോക്കസോടെ പലിശ അടച്ചുതീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പൂജ്യത്തിൽ നിന്നും വിജയത്തിലേക്ക് കരകയറാൻ അദ്ദേഹത്തിന് വേണ്ടിവന്നത് നീണ്ട 27 വർഷങ്ങളാണ്.

103 മില്യൻ ഡോളർ കടവും നോട്ട് നിരോധന കാലത്തെ അവസാന ഗഡുവും

ഏകസഹോദരനായ രാജൻ പിള്ളയുടെ അപ്രതീക്ഷിത മരണത്തോടെ ജീവിതം വീണ്ടും വലിയൊരു പ്രതിസന്ധിയിലേക്ക് വീണു. അതോടെ 103 മില്യൻ ഡോളറിന്റെ ഭീമമായ കടബാധ്യത കൂടി രാജ്മോഹൻ പിള്ളയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. അമേരിക്കയിലേക്ക് പോയി ജോലി ചെയ്ത് മാറിനിൽക്കാനും ബാങ്കുകളെക്കൊണ്ട് കടം എഴുതിത്തള്ളിക്കാനും അവസരമുണ്ടായിട്ടും അദ്ദേഹം അതിന് തയ്യാറായില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാധ്യതകളിലൊന്നായിരുന്ന ആ തുക തിരികെ നൽകുമെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തു.

നോട്ട് നിരോധനത്തിന്റെ സമയത്താണ് ബാധ്യതകളുടെ അവസാന ഗഡുവായ 6 കോടി രൂപയുടെ ചെക്ക് അദ്ദേഹം ബാങ്കിലെ വലിയ ക്യൂവിൽ നിന്ന് അടച്ചുതീർത്തത്. അത്രയും നാൾ ആരോടും പറയാതെ ഉള്ളിലൊതുക്കിയ വല്ലാത്തൊരു സമ്മർദ്ദമായിരുന്നു ആ നിമിഷം ഇല്ലാതായത്. കടങ്ങൾ തീർന്നതിന്റെ സന്തോഷം എല്ലാവരും പങ്കുവെച്ചപ്പോൾ, തുടർന്നുള്ള മൂന്ന് ദിവസം ആരെയും തിരിച്ചറിയാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം.

അതിജീവനത്തിന് കരുത്തായത് അമ്മയും ആ ചോദ്യവും

ചെറുപ്പത്തിൽ ലേണിങ് മെന്റൽ ഡിസോർഡറായ ഡിസ്‌ലെക്സിയ ബാധിച്ച കുട്ടിയായിരുന്നു രാജ്മോഹൻ പിള്ള. ഇംഗ്ലീഷ് വാക്കുകൾ തെറ്റായി മാത്രം ഉച്ചരിച്ചിരുന്ന ആ കുട്ടിയെ മറ്റ് കുട്ടികൾക്കൊപ്പം എത്തിക്കാൻ അമ്മ ഒരു കൃത്യമായ ടൈം ഷെഡ്യൂൾ തയ്യാറാക്കി നൽകി. പത്താം ക്ലാസോടെയാണ് ആ പ്രശ്നങ്ങൾക്ക് നേരിയ മാറ്റം വന്നത്. "നീ ഇത്ര വലിയ മണ്ടനാണോ" എന്ന് ചോദിച്ചിരുന്ന അമ്മ തന്നെയാണ് വലിയ ടെൻഷനുകൾ വരുമ്പോൾ പ്രായം പോലും നോക്കാതെ മടിയിൽ കിടത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചിരുന്നതും.

അച്ഛന്റെ കാലത്തെ കടവും ചേട്ടന്റെ മരണശേഷമുള്ള ബാധ്യതകളും കണ്ട് മാറിനിൽക്കാൻ ശ്രമിച്ച അദ്ദേഹത്തോട് അമ്മ ചോദിച്ച ആ ഒരൊറ്റ ചോദ്യമാണ് ജീവിതത്തിൽ വഴിത്തിരിവായത്. "നിന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ ഉണ്ടാക്കിയെടുത്ത ഒരു പേരുണ്ട്, അത് നിലനിർത്തേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്." തകർച്ചയുടെ വക്കിലായിരുന്നപ്പോഴും മുന്നോട്ട് നയിച്ചത് അമ്മ പകർന്നുനൽകിയ ഈ ധൈര്യമായിരുന്നു എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ബീറ്റാ ഗ്രൂപ്പ്: ലോകമറിയുന്ന ബിസിനസ്സ് സാമ്രാജ്യം

1900-കളുടെ തുടക്കത്തിൽ കശുവണ്ടി കയറ്റുമതിക്കാരായ 'ബീറ്റാ ഇൻഡസ്ട്രീസ്' എന്ന നിലയിലാണ് ഈ കമ്പനി തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. പിന്നീട് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മുൻ ചെയർമാനായിരുന്ന വ്യവസായി രാജൻ പിള്ളയുടെ അകാലവിയോഗത്തിന് ശേഷം, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സഹോദരൻ രാജ്‌മോഹൻ പിള്ള ഒൻപത് കമ്പനികളെ കോർത്തിണക്കിക്കൊണ്ട് 'ബീറ്റാ ഗ്രൂപ്പ്' എന്ന മഹാപ്രസ്ഥാനത്തിന് രൂപം നൽകി.

ഇന്ന് ഏകദേശം 200 കോടി ഡോളർ ആസ്തിയുള്ള ഒരു വമ്പൻ ബഹുരാഷ്ട്ര വ്യവസായ സംരംഭമായി ബീറ്റാ ഗ്രൂപ്പ് വളർന്നു കഴിഞ്ഞു. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ലോകത്തിലെ തന്നെ ഏറ്റവും വലിയ കശുവണ്ടി കമ്പനികളിലൊന്നാണ്. പാക്ക് ചെയ്ത ഭക്ഷണപദാർഥങ്ങളുടെ നിർമ്മാണം, വിപണനം, വിതരണം എന്നിവയാണ് ഇവരുടെ പ്രധാന ബിസിനസ്സ് മേഖലകൾ. തുടക്കത്തിൽ കശുവണ്ടി ഉൽപ്പന്നങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന കമ്പനി, ഇന്ന് ഫ്രൂട്ട് ഡ്രിങ്ക്സ്, ബദാം, ഈന്തപ്പഴം, പിസ്ത തുടങ്ങിയവയിലേക്കും തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ വിനോദം, ലോജിസ്റ്റിക്സ്, ബിസിനസ് കൺസൾട്ടിങ് എന്നീ മേഖലകളിലും ഈ ഗ്രൂപ്പിന് ഇന്ന് ശക്തമായ സാന്നിധ്യമുണ്ട്.

Advertisement

Comments

Add a Comment

Our Channels

ghgf | Malayali Media