കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച സ്ഥിരീകരിച്ചു. ഇന്ത്യൻ പൗരനാണെന്ന വ്യാജ രേഖകൾ ചമച്ച് നാവിക ആസ്ഥാനത്ത് ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിലായി. ബിപ്ലബ് സോറൻ എന്ന വിലാസത്തിലുള്ള വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഇവിടെ തങ്ങിയിരുന്നത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് പോലീസിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പി.സി.സി) ഇയാൾ അധികൃതർക്ക് മുന്നിൽ സമർപ്പിച്ചിരുന്നു.
രാജ്യത്തിന്റെ അതീവ തന്ത്രപ്രധാനമായ നാവിക അക്കാദമിയിലെ അലക്കുവിഭാഗത്തിൽ (ലോൺട്രി സെക്ഷൻ) കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാൾ ജോലി ചെയ്തു വരികയായിരുന്നു. സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് അക്കാദമി അധികൃതർ ഇയാളെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. തുടർന്ന് നാവികസേനാ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് ഫോണിൽ നിന്ന് യഥാർത്ഥ ബംഗ്ലാദേശ് പൗരത്വ രേഖകൾ ലഭിക്കുന്നത്. വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം ഇയാളെ പയ്യന്നൂർ പോലീസിന് കൈമാറി.
രണ്ടു ദിവസം മുൻപാണ് കണ്ണൂരിലെ ഒരു സ്പായിൽ നിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വ്യാജ ഇന്ത്യൻ രേഖകൾ നിർമ്മിച്ച് താമസിച്ചു വരികയായിരുന്ന ഇവരെ പ്രത്യേക പരിശോധനയ്ക്കിടെയാണ് പോലീസ് പിടികൂടിയത്.





