തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ബി. അശോകിനും എൻ. പ്രശാന്തിനും ഭരണതലത്തിൽ അധിക ചുമതലകൾ ഏൽപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ബി. അശോകിന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഭരണപരിഷ്കാര വകുപ്പിന്റെയും പൂർണ്ണമായ അധിക ചുമതലകൾ കൈമാറി. കായിക-യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന് നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ഇതിനുപുറമെ, ധനകാര്യ വകുപ്പ് (റിസോഴ്സ്) സെക്രട്ടറി പാട്ടീൽ അജിത് ഭാഗവത് റാവുവിന് കിഫ്ബി സി.ഇ.ഒയുടെ അധിക ചുമതലയും നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിച്ചുകൊണ്ടും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്‌പെൻഷൻ റദ്ദാക്കി ഇവരെ തിരികെ സർവീസിലേക്ക് പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തോളമാണ് എൻ. പ്രശാന്ത് സസ്‌പെൻഷനിൽ കഴിഞ്ഞത്; ബി. അശോക് ഒന്നര മാസത്തോളവും പുറത്തുനിന്നു. ചീഫ് സെക്രട്ടറിയെയും ഭരണപരമായ നടപടികളെയും പരസ്യമായി വിമർശിച്ചതിനായിരുന്നു പ്രശാന്തിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്. സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി സോഷ്യൽ മീഡിയ വഴി പ്രതികരണങ്ങളും ഇടപെടലുകളും നടത്തിയെന്ന കാരണത്താലായിരുന്നു അശോകിനെതിരായ നടപടി.





