കോഴിക്കോട്: കോഴിക്കോട് തീരത്തുനിന്ന് മത്സ്യബന്ധനത്തിലേർപ്പെട്ട തൊഴിലാളികൾക്ക് ലഭിച്ചത് ഇന്ത്യൻ നാവികസേനയുടെ മിസൈലാണെന്ന് സ്ഥിരീകരിച്ചു. ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങളെ വഴിതിരിച്ചുവിടാനും തെറ്റിദ്ധരിപ്പിക്കാനും നേവി ഉപയോഗിക്കുന്ന പ്രത്യേക മിസൈലാണിതെന്ന് സേനാവിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായി. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചപ്പോൾ ദിശമാറി കടലിൽ പതിച്ചതാകാമെന്നാണ് നിഗമനം. കണ്ടെടുത്ത മിസൈലിന് പഴക്കമുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു.
തുടർന്ന് എ.ആർ ക്യാമ്പ് മൈതാനത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇത് നിർവീര്യമാക്കി. പുതിയാപ്പ ഹാർബറിൽ നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് അപ്രതീക്ഷിതമായി മിസൈൽ കുടുങ്ങിയത്. ഇവർ ഇത് കരയിലെത്തിക്കുകയായിരുന്നു. എതിർ യുദ്ധക്കപ്പലുകളിൽ നിന്നും വിക്ഷേപിക്കുന്ന മിസൈലുകൾ റഡാറിൽ തെളിയുന്നതോടെ അവയെ വഴിതെറ്റിക്കുകയും ചെറിയ ആഘാതമുണ്ടാക്കി കടലിലേക്ക് പതിപ്പിക്കുകയുമാണ് ഇത്തരം റഡാർ മിസൈലുകളുടെ പ്രധാന ഉപയോഗം. വർഷങ്ങൾക്ക് മുൻപ് സേനയുടെ പരിശീലന അഭ്യാസങ്ങളുടെ ഭാഗമായി വിക്ഷേപിച്ച മിസൈലാകാം ഇതെന്നാണ് കരുതുന്നത്.
ഇന്ത്യൻ പ്രതിരോധ സേനയുടെ സ്വന്തം ആയുധമായതിനാൽ മറ്റു തരത്തിലുള്ള ദുരൂഹതകൾ നിലനിൽക്കുന്നില്ല. കുതിച്ചുയരാൻ ആവശ്യമായ പ്രൊപ്പല്ലന്റ് തീർന്നുപോയതിനെ തുടർന്നാണ് മിസൈൽ കടലിൽ വീണതെന്ന് വിദഗ്ദ്ധർ കണ്ടെത്തി. ഇതിന്റെ അവശിഷ്ടങ്ങൾ കൊച്ചിയിലെ നാവിക കേന്ദ്രത്തിന്റെ ഡംപിങ് യാർഡിലെത്തിച്ച് പൂർണ്ണമായി നശിപ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പുതിയാപ്പയിൽ നിന്നും പുറപ്പെട്ട 'രാജലക്ഷ്മി' ബോട്ടിലെ തൊഴിലാളികൾക്കാണ് കരയിൽ നിന്നും 30 നോട്ടിക്കൽ മൈൽ ദൂരെ വെച്ച് ഈ ഉപകരണം കിട്ടിയത്. തുടക്കത്തിൽ പ്രതിരോധ സേനയുടെ ഷെല്ലാണിതെന്നാണ് കരുതിയിരുന്നത്. എന്നാൽ ബോംബ് സ്ക്വാഡും എലത്തൂർ കോസ്റ്റൽ പോലീസും ചേർന്നുള്ള പരിശോധനയിൽ ഇതിനുള്ളിൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.





