തിരുവനന്തപുരം: രണ്ടാം വിവാഹപരാമർശം, ആന്റോ അഗസ്റ്റിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും കളങ്കപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ നടത്തിയതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രഥമവിവര റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കോൺഗ്രസ് നേതാവ് രാജു പി. നായർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർ നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
വിഷയത്തിൽ സമഗ്രമായ ഗൂഢാലോചനാ അന്വേഷണം വേണമെന്ന് പരാതിക്കാരനായ രാജു പി. നായർ ആവശ്യപ്പെട്ടു. ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനാണോ ആന്റോ അഗസ്റ്റിൻ ശ്രമിച്ചതെന്നും തികച്ചും വ്യാജമായ രേഖകളാണ് ചമച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജരേഖ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് കൈവശം എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ അത് പോലീസിന് മുന്നിൽ ഹാജരാക്കാനുള്ള ബാധ്യത ആന്റോ അഗസ്റ്റിനുണ്ടെന്നും രാജു പി. നായർ വ്യക്തമാക്കി.





