കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രതികൾക്കെതിരെ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതികൾ നിയമവിരുദ്ധമായും വ്യാജമായും കരാറുകൾ നിർമ്മിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന് വിട്ടുനൽകിയതിലും, ചട്ടപ്രകാരമുള്ള നിക്ഷേപത്തുക ഒഴിവാക്കി നൽകിയതിലും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 318, 61 എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കലൂർ സ്റ്റേഡിയം വിട്ടുകിട്ടുന്നതിനായി 5 കോടി രൂപയായിരുന്നു ഡെപ്പോസിറ്റായി നൽകേണ്ടിയിരുന്നത്. എന്നാൽ ഈ തുക ഒടുക്കിയില്ല. നിയമവിരുദ്ധമായി വലിയ ലാഭമുണ്ടാക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് എഫ്.ഐ.ആർ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തെയും പൊതുജനങ്ങളെയും വഞ്ചിക്കുകയും ചട്ടവിരുദ്ധമായി വ്യാജ കരാർ ഉണ്ടാക്കുകയും ചെയ്തതായും രേഖകളിൽ പറയുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട സമഗ്രമായ പരിശോധനകൾ പോലീസ് ശക്തമായി തുടരുകയാണ്. റെയ്ഡ് നടപടികളോട് റിപ്പോർട്ടർ അധികൃതർ വേണ്ടവിധം സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രൻ പ്രതികരിച്ചു. എന്നാൽ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് പോലീസ് നടത്തുന്ന പരിശോധനകൾ സാധാരണ അന്വേഷണ പ്രക്രിയയുടെ ഭാഗം മാത്രമാണെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. സർക്കാർ തലത്തിൽ ഇതിനുള്ള നിർദ്ദേശം നൽകിയിരുന്നുവെന്നും നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് പോലീസ് സംഘം അന്വേഷണവുമായി മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.





