കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന ഡി.ജി.പിക്ക് കൈമാറിയ കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വീണ ടി. 85 ലക്ഷം രൂപ ദുബായിലേക്ക് കടത്തിയെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. വീണ സ്വന്തം കൈപ്പടയിലെഴുതിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കുറിപ്പുകളും കത്തിനൊപ്പം ചേർത്തിട്ടുണ്ട്. മുഹമ്മദ് റിയാസിനെതിരെയുള്ള ഹസൻ വാരിസിന്റെ സുപ്രധാന മൊഴിയും ഇ.ഡിയുടെ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹവാല ഇടപാടുകാരനായ സുബൈർ കരുവാമ്പോയിൽ മുഖേന അഞ്ച് തവണകളായാണ് പണം കടത്തിയതെന്ന് റിയാസിന്റെ സുഹൃത്തായ ഹസൻ വാരിസ് മൊഴി നൽകിയിട്ടുണ്ട്. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള ഒരു വർഷത്തെ കാലയളവിൽ ഇത്തരത്തിൽ 1.20 കോടി രൂപ കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ദുബായിൽ കഴിയുന്ന ഫൈജാസിന് ഈ തുക എത്തിക്കാനായിരുന്നു നിർദ്ദേശം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിൽ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. റിയാസിന്റെ നിർദ്ദേശപ്രകാരമാണ് ചില ആളുകൾ പണം കൈമാറിയതെന്നും ഹസൻ വാരിസിന്റെ മൊഴിയിലുണ്ട്. ഇതിനുപുറമെ വാരിസിന്റെ ഫോണിൽ നിന്ന് ഹവാല ഇടപാടുകൾ തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയതായും ഇ.ഡി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹവാല പണമിടപാടുകൾക്കായി 16 അംഗങ്ങളടങ്ങുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുണ്ടാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തി. വാരിസിന്റെ വാട്‌സ്ആപ്പിൽ 'ഹവാല' എന്ന് ചേർത്താണ് നമ്പറുകൾ സൂക്ഷിച്ചിരുന്നത്. ഗ്രൂപ്പിൽ ഉൾപ്പെട്ട ഒരു നമ്പർ 'മിനിസ്റ്റർ റിയാസ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഇതിലുണ്ടെന്ന് ഇ.ഡി പറയുന്നു. സുബൈർ കരുവാമ്പോയിലിന്റെ പേരും ഹവാല എന്ന് ചേർത്താണ് സേവ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് സി.എം.ആർ.എൽ - എക്സാലോജിക് കേസിൽ ഇ.ഡി ഡി.ജി.പിക്ക് കത്ത് കൈമാറിയത്. പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രിയും എം.എൽ.എയുമായ പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. വീണ മുഖേന പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കത്തിലുള്ളതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ തുക മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് അയച്ചു. കൈക്കൂലി വാങ്ങുന്നതിനും കടത്തുന്നതിനും വീണ തന്റെ പിതാവായ പിണറായി വിജയനെയും ഭർത്താവായ റിയാസിനെയും സഹായിച്ചു. ഇടപാടുകൾക്കായി എക്സാലോജിക് സൊല്യൂഷൻസിന്റെ വാഹനം ഉപയോഗിച്ചെന്നും സി.എം.ആർ.എൽ എം.ഡി കൈക്കൂലി നൽകിയെന്നും മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ ഇതിന് ഒത്താശ ചെയ്തുവെന്നും കത്തിൽ പറയുന്നു. വീണയെയും റിയാസിനെയും പണം കൈപ്പറ്റാനും എത്തിക്കാനും ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി, നന്ദുലാൽ എം. എന്നിവർ സഹായിച്ചതായും റിപ്പോർട്ടിലുണ്ട്.
അതേസമയം, ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് താൻ മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകിയതെന്ന വെളിപ്പെടുത്തലുമായി ഹസൻ വാരിസ് രംഗത്തെത്തിയിരുന്നു. ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിക്ക് നിയമസാധുതയില്ലെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിക്ക് സത്യവാങ്മൂലം സമർപ്പിച്ചു. ഓഗസ്റ്റ് 18-ന് ഇ.ഡി തന്നെ ചോദ്യം ചെയ്ത അതേദിവസം തന്നെ മൊഴി രേഖപ്പെടുത്തി നിർബന്ധിച്ച് ഒപ്പുവെപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പി. എ. മുഹമ്മദ് റിയാസിൽ നിന്നോ അദ്ദേഹത്തിന്റെ ബന്ധുക്കളിൽ നിന്നോ പണം വാങ്ങിയിട്ടില്ലെന്നും, റിയാസിന്റെ നിർദ്ദേശപ്രകാരം ആർക്കും പണം കൈമാറിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. റിയാസിനെതിരെ മൊഴി നൽകിയില്ലെങ്കിൽ തന്റെ 22 വയസ്സുള്ള ഇളയ മകൾക്ക് നേരെ പ്രശ്നങ്ങളുണ്ടാക്കുമെന്നും കേസിൽ പ്രതിയാക്കുമെന്നും ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായാണ് ഹസൻ വാരിസ് ആരോപിച്ചത്.





