കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തായ മുഹമ്മദ് ഫെബീഷിന്റെ ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുടെ അളവ് ഉദ്യോഗസ്ഥർ കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 50 പവനടുത്തോളം സ്വർണ്ണമാണ് ലോക്കറിലുള്ളത്. മുൻപ് ഇ.ഡി പരിശോധനകൾക്ക് പിന്നാലെ ഈ ലോക്കർ മരവിപ്പിച്ച് ഉത്തരവിട്ടിരുന്നു; ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ ഉദ്യോഗസ്ഥ സംഘം പരിശോധന പൂർത്തിയാക്കിയത്.
പിടിച്ചെടുത്ത ആഭരണങ്ങൾ തന്റെ സഹോദരിയുടേതാണെന്നാണ് റിയാസിന്റെ സുഹൃത്ത് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ഇതിനിടയിൽ, ഡയറിയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പി. നിഖിൽ മുഹമ്മദ് റിയാസിന്റെ വസതിയിലെത്തിയിട്ടുണ്ട്.
അതേസമയം, വിവാദമായ സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സി.എം.ആർ.എൽ ചീഫ് ജനറൽ മാനേജർ മനോഹർ ദാസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ചീഫ് ജനറൽ മാനേജരെ ഇ.ഡി ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക്, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖരെ വീണ്ടും വിളിപ്പിച്ചു വരുത്തുന്ന കാര്യത്തിൽ അന്വേഷണ ഏജൻസി അന്തിമ തീരുമാനം കൈക്കൊള്ളും.
പിണറായി വിജയൻ, മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം ഔദ്യോഗികമായി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ കത്തിലെ അതിനിർണ്ണായക വിവരങ്ങൾ 'ട്വന്റിഫോർ' ചാനൽ പുറത്തുവിട്ടിരുന്നു. പിണറായി വിജയന്റെ മകളായ വീണ ടിയുടേതെന്ന് കരുതുന്ന ഡയറിക്കുറിപ്പുകളാണ് കൈക്കൂലിയിടപാടുകൾക്കും ഹവാലാ ഇടപാടുകൾക്കും പ്രധാന തെളിവുകളായി ഇ.ഡി എടുത്തുകാട്ടുന്നത്. 'നമ്മൾ ബേപ്പൂർ കോർ ടീം' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് ഹവാലാ ഇടപാടുകളുടെ പ്രധാന കേന്ദ്രമെന്ന് മുഹമ്മദ് റിയാസിനെ ലക്ഷ്യമാക്കി ഇ.ഡി കുറ്റപ്പെടുത്തുന്നു. എന്നാൽ വീണയുടേതെന്നു പറയുന്ന ആ ഡയറിയിലെ കൈപ്പട കുറിപ്പുകളും കണക്കുകളും മുഹമ്മദ് റിയാസ് പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല.





