കോഴിക്കോട്: തെറ്റുതിരുത്തൽ നയരേഖയ്ക്ക് അന്തിമരൂപം നൽകുന്നതിനായുള്ള സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി. ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ ശരികൾ പ്രവർത്തിക്കുന്നതിനിടയിൽ ചില പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, അത് പരസ്യമായി അംഗീകരിച്ച് തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസം നീളുന്ന ഈ നിർണായക സംസ്ഥാന കമ്മിറ്റിയിൽ 307 പ്രതിനിധികളാണ് സംബന്ധിക്കുന്നത്.
പ്രസ്ഥാനത്തിന്റെ ചരിത്രവഴികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന വേദിയിലെ എം.എ. ബേബിയുടെ പ്രഭാഷണം. 'നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്' എന്ന കവിതാശകലം ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. ശരികൾക്കിടയിൽ സംഭവിക്കുന്ന പാളിച്ചകൾ തുറന്നുപറഞ്ഞ് പരിഹരിക്കാൻ പാർട്ടി മടിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
വിമോചന സമര കാലഘട്ടം മുതൽക്കേ പ്രസ്ഥാനത്തിനെതിരെ നുണപ്രചാരണങ്ങൾ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരുതരം മാനസികരോഗം കണക്കെയാണ് മാധ്യമങ്ങളെ മാർക്സിസ്റ്റ് വിരുദ്ധത ബാധിച്ചിരിക്കുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെയും കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ചരിത്രം മുൻനിർത്തി അദ്ദേഹം പരോക്ഷമായി വിമർശിച്ചു. കൂടാതെ, മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യു.ഡി.എഫ് സർക്കാരിന്റെയും ഭരണനടപടികളെയും എം.എ. ബേബി രൂക്ഷമായി വിമർശി
ച്ചു.





