കോഴിക്കോട്:പാർട്ടിക്കെതിരെ ഉയർന്ന ബി.ജെ.പി ഡീൽ ആരോപണങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതായി സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ വെച്ച മാർഗ്ഗരേഖയിൽ സ്വയംവിമർശനം. ഉയർന്നുവന്ന ആരോപണങ്ങളെ ആവശ്യമായ ഗൗരവത്തോടെ സമീപിക്കാതിരുന്നതാണ് അതിനെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കാതെ പോയതിന് കാരണം. ഇത്തരം ആരോപണങ്ങൾ പൊന്തിവന്ന ആദ്യഘട്ടത്തിൽത്തന്നെ ശക്തമായി തള്ളിക്കളയണമായിരുന്നുവെന്നും രേഖയിൽ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും വിഷയം പരിശോധിച്ച ഘട്ടത്തിൽത്തന്നെ പ്രതിരോധിക്കുന്നതിൽ പോരായ്മ വന്നതായി വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനേക്കാൾ കടുത്ത സ്വയംവിമർശന നിലപാടിലേക്കാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം എത്തിയിരിക്കുന്നതെന്നാണ് മാർഗ്ഗരേഖയിലെ പരാമർശങ്ങൾ വ്യക്തമാക്കുന്നത്.
സംസ്ഥാന സമിതിയിലെ അംഗങ്ങൾ കേവലം യോഗങ്ങളിൽ പങ്കെടുത്തു പോകുന്ന പതിവ് അവസാനിപ്പിച്ച് കൂടുതൽ കർമ്മനിരതരാകണമെന്ന് നിർദ്ദേശമുണ്ട്. ഓരോ ജില്ലകളും കേന്ദ്രീകരിച്ച് സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും രേഖയിൽ ആവശ്യപ്പെടുന്നു.
അതേസമയം, വിപുലീകൃത സംസ്ഥാന സമിതി യോഗത്തെക്കുറിച്ച് ചിലർ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. മാർഗ്ഗരേഖയുടെ അവതരണം പൂർത്തിയായെന്നും എല്ലാ പോരായ്മകളും ന്യൂനതകളും തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇടത് ചേരിയെ ക്ഷീണിപ്പിച്ച് വർഗ്ഗീയ-വലതുപക്ഷ ശക്തികൾക്ക് സ്വാധീനം ഉറപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
തിരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന സമിതികൾ ചൂണ്ടിക്കാണിച്ച വീഴ്ചകൾ മറികടക്കുന്നതിനുള്ളതാണ് സമർപ്പിച്ച റിപ്പോർട്ട്. ഇടതുപക്ഷത്തെ തളർത്തി വലതുപക്ഷ ശക്തികൾക്ക് മേൽക്കൈ നൽകാനുള്ള നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചാണ് വിശദമായ ചർച്ചകൾ പുരോഗമിക്കുന്നത്. കേരളം കൈവരിച്ച എല്ലാ മാറ്റങ്ങളിലും ഇടത് പക്ഷത്തിന് മുഖ്യ പങ്കാളിത്തമുണ്ട്. എന്നാൽ നിലവിൽ സംസ്ഥാനത്തെ 20 ശതമാനത്തോളം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതനിലവാരം പിന്നോട്ട് പോകുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാ
ട്ടി.





