ഇടുക്കി:അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരണപ്പെട്ടത് കീടനാശിനി ശരീരത്തിനുള്ളിൽ ചെന്നതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തറയിൽ വീണുകിടന്ന കീടനാശിനി കുട്ടികൾ കൈകൊണ്ടു തൊട്ട് വായിലാക്കിയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. വിശദമായ പോസ്റ്റ്‌മോർട്ടം ഫലം ലഭിച്ചതിനുശേഷമാകും കേസിൽ തുടർനടപടികളിലേക്ക് കടക്കുക.
വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി പാത്രത്തിന്റെ അടിഭാഗം ദ്രവിച്ച് ചോർന്ന ദ്രാവകം കുട്ടികൾ അബദ്ധത്തിൽ രുചിച്ചതാകാം വിഷബാധയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്. സംഭവസമയത്ത് വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നാണ് കുട്ടികളുടെ പിതാവ് നൽകിയ മൊഴി.
അപകടം നടക്കുമ്പോൾ കുട്ടികളുടെ മാതാവ് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നു. പിതാവ് അടുത്തുള്ള മുറിയിലുമുണ്ടായിരുന്നു. വൈദ്യുതി തിരികെ വന്നപ്പോഴാണ് കുട്ടികളുടെ ശരീരത്തിൽ എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ ഇത് കഴുകി വൃത്തിയാക്കിയതായി രക്ഷിതാക്കൾ പോലീസിനെ അറിയിച്ചു. തുടർന്ന് ഒരു കുട്ടിക്ക് പാൽ നൽകുന്നതിനിടെ ഇരുവരും പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. പിതാവ് ഉടൻതന്നെ കുട്ടികളെ ഇരുമ്പുപാലത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് അടിമാലിയിലെ ആശുപത്രികളിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തെത്തുടർന്ന് ഫോറൻസിക് സംഘം വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയിരു
ന്നു.





